നെടുമങ്ങാട്: കരുപ്പൂര് ഖാദിബോർഡ് ജംഗ്ഷന്സമീപം സ്‌കൂട്ടറിൽ വരുകയായിരുന്ന കരുപ്പൂര് സ്വദേശി കണ്ണൻ എന്ന അരുൺ കുമാറിനെ തടഞ്ഞുനിറുത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികൾ പിടിയിലായി.
കരുപ്പൂര് മുഖവൂർ മൊട്ടമൂട് കുഴിവിള വീട്ടിൽ അനീഷ് (സ്റ്റമ്പർ അനീഷ്- 33), കരുപ്പൂര് ഖാദിബോർഡ് രാജേഷ് ഭവനിൽ രതീഷ് (പാറ രതീഷ്-35), പറണ്ടോട് തെക്കുംകര പാറയിൽ വിളാകത്തു വീട്ടിൽ സമ്പത്ത് (ഉണ്ണി-26), കരുപ്പൂര് പുലിപ്പാറ തേവരുകുഴി ലക്ഷംവീട് കോളനിയി ശരത് (29 )എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയതത്. 18നായിരുന്നു കേസിനാസ്‌പദമായ സംഭവം. അരുൺകുമാർ ഓടിരക്ഷപ്പെട്ടപ്പോൾ അയാളുടെ സ്‌കൂട്ടർ കത്തിക്കുകയും രാത്രിയിൽ പുലിപ്പാറയിലുള്ള വീട് അടിച്ചുതകർക്കുകയും ചെയ്‌തിരുന്നു. കരുപ്പൂര് പനങ്ങോട്ടേല സ്വദേശി ആദർശിനെയും സുഹൃത്ത് സുജിത്തിനെയും അന്നേദിവസം രാത്രി 7.30ന് പനങ്ങോട്ടേല ജംഗ്ഷനു സമീപം വച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ആദർശിന്റെ ബുള്ളറ്റ് തോട്ടിൽ തള്ളിയിട്ട് നശിപ്പിക്കുകയും ചെയ്‌തതിനാണ് ഇവർ പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അനീഷും രതീഷും. അനീഷ് ഗുണ്ടാ ആക്ട് പ്രകാരം കരുതൽ തടങ്കലിൽ കിടന്നിട്ടുള്ളയാളാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നെടുമങ്ങാട് സി.ഐ പി.എസ് വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ പ്രകാശ്, പൊലീസുകാരായ ശ്രീജിത്ത്, സനൽരാജ്, ഡ്രൈവർമാരായ അനിൽകുമാർ, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |