പത്തനംതിട്ട : സ്ത്രീധനം ആവശ്യപ്പെട്ട് നടത്തിയ വീടുകയറി ആക്രമണത്തിലും മാനസിക പീഡനത്തിലും മനംനൊന്ത് വിദേശത്ത് നഴ്സായിരുന്ന യുവതി മരിക്കാനിടയായ സംഭവത്തിൽ മൂന്നുമാസമായിട്ടും അന്വേഷണമില്ല. പത്തനംതിട്ട തിരുവല്ല മേപ്രാൽ ചിറയിൽ വീട്ടിൽ ശശി - സൗദാമിനി ദമ്പതികളുടെ മകൾ ശാരിമോളുടെ (30) മരണമാണ് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നത്.
പൊലിഞ്ഞത്
സാധുകുടുംബത്തിന്റെ പ്രതീക്ഷ
വീടിനോട് ചേർന്ന് പലചരക്ക് കട നടത്തിവരുന്ന ശശിയുടെയും സൗദാമിനിയുടെയും രണ്ട് മക്കളിൽ ഇളയവളായിരുന്നു ശാരിമോൾ. പഠനത്തിൽ സമർത്ഥയായിരുന്ന ശാരിമോൾ ബി.എസ്.സി നഴ്സിംഗ് പൂർത്തിയാക്കി മദ്ധ്യപ്രദേശിലെ ആശുപത്രിയിൽ നഴ്സായി ജോലി നോക്കുമ്പോഴാണ് ബഹ്റിനിലെ മിലിട്ടറി ആശുപത്രിയിൽ ജോലി ലഭിക്കുന്നത്. വിദ്യാഭ്യാസ ലോണെടുത്ത് പഠനം നടത്തിയ വകയിലുള്ള കടം വീട്ടലും വിവാഹവും കുടുംബത്തിന്റെ ഭാവി ജീവിതവും സ്വപ്നം കണ്ട ശാരിമോൾ മദ്ധ്യപ്രദേശിൽ നഴ്സായി ജോലിനോക്കുമ്പോഴാണ് മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹാലോചന വന്നത്. മസ്ക്കറ്റിൽ കെമിസ്റ്റാണെന്ന പേരിലായിരുന്നു കുട്ടനാട് സ്വദേശിയുടെ വിവാഹാലോചന. ശാരിമോളുടെ സഹോദരൻ നിഥിനും മറ്റ് ബന്ധുക്കൾക്കും ആലോചനയോട് വലിയ താൽപ്പര്യമുണ്ടായിരുന്നില്ലെങ്കിലും ഗൾഫിൽ ജോലിയുള്ളതിനാലും സംസാരത്തിൽ നല്ല ആളാണെന്ന് തോന്നിയതിനാലും ശാരിമോൾ ആലോചനയോട് താൽപ്പര്യം പ്രകടിപ്പിച്ചു. പെണ്ണ് കാണലിനും മറ്റുമായി പത്ത് ദിവസത്തെ അവധിക്ക് മദ്ധ്യപ്രദേശിലെ ജോലി സ്ഥലത്ത് നിന്ന് നാട്ടിലെത്തിയ ശാരിമോളുമായി നിശ്ചയവും മോതിരം മാറലും നടത്തി. നിശ്ചയം കഴിഞ്ഞശേഷം ഭാവിവരൻ ഗൾഫിലേക്ക് പോകാൻ കൂട്ടാക്കിയില്ല. ശാരിമോളും വീട്ടുകാരും ഇതേപ്പറ്റി പല തവണ ചോദിച്ചെങ്കിലും ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് യുവാവും വീട്ടുകാരും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ ബഹ്റിനിലെ മിലിട്ടറി ആശുപത്രിയിൽ നഴ്സായി ശാരിമോൾക്ക് ജോലി ലഭിക്കുകയും ചെയ്തു.
ശാരിമോളുടെയും വീട്ടുകാരുടെയും ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനായി പ്രതിശ്രുത വരനും ലേബർ വിസയിൽ സൗദിയിലേക്ക് പോയി. ഗൾഫിലേക്ക് പോയ ശാരിമോൾ ഒരുവർഷത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് 2019 നവംബർ 21ന് ഇവരുടെ വിവാഹം നടത്തിയത്.
സ്ത്രീധനം
വില്ലനാകുന്നു
ഇരുവരുടെയും വീട്ടുകാർ പറഞ്ഞുറപ്പിച്ചതനുസരിച്ച് മുപ്പത് പവൻ സ്വർണം നൽകിയാണ് ശാരിമോളെ വീട്ടുകാർ വിവാഹം ചെയ്ത് കൊടുത്തത്. കുട്ടനാട്ടിലെ ഭർതൃവീട് പ്രളയക്കെടുതികളിൽപ്പെടുന്നത് പതിവായതിനാൽ അവിടെ നിന്ന് മറ്റെവിടേക്കെങ്കിലും മാറി വസ്തുവാങ്ങി നല്ലൊരുവീട് വയ്ക്കണമെന്നായിരുന്നു ശാരിമോളുടെ മോഹം. ഇക്കാര്യം ഭർത്താവിനോടും വീട്ടുകാരോടും പറയുകയും അവർ സമ്മതിക്കുകയും ചെയ്തു. ഇതിനായി തന്റെ ശമ്പളം ശാരിമോൾ എൻ.ആർ.ഐ അക്കൗണ്ടിൽ സൂക്ഷിച്ചു. രണ്ടാഴ്ചത്തെ മധുവിധുവിന് ശേഷം ശാരിമോൾ ബഹ്റിനിലേക്ക് മടങ്ങി. എന്നാൽ ഗൾഫിലെ ജോലിസ്ഥലത്തേക്ക് പോകാൻ കൂട്ടാക്കാതിരുന്ന ഭർത്താവ് നാട്ടിൽ തങ്ങി. നാട്ടിൽ ജോലിയൊന്നുമില്ലാതെ കറങ്ങി നടക്കുന്നതിനാൽ ഇയാളുടെ സാമ്പത്തിക ആവശ്യങ്ങളെല്ലാം നിറവേറ്റേണ്ട ബാദ്ധ്യത ശാരിമോൾക്കായി. ഭർത്താവിന്റെ ആവശ്യങ്ങൾ കൂടാതെ ഭർതൃസഹോദരനും ഒരു ലക്ഷത്തോളം രൂപ പലതവണയായി കടമായി നൽകി. കൂടാതെ ഭർതൃഗൃഹവും വസ്തുവും ഈട് വച്ച് വായ്പ എടുത്തവകയിൽ ജപ്തി ഒഴിവാക്കാനെന്ന പേരിൽ അഞ്ചുലക്ഷം രൂപയും ശാരിമോളോട് ഭർത്താവും വീട്ടുകാരും ആവശ്യപ്പെട്ടു. തന്റെ സ്വർണം പണയപ്പെടുത്തി ജപ്തി ഒഴിവാക്കാൻ ശാരിമോൾ നിർദേശിച്ചെങ്കിലും എൻ.ആർ.ഐ അക്കൗണ്ടിലുള്ള പണം നൽകി കടം ഒഴിവാക്കണമെന്നായിരുന്നു ഭർതൃവീട്ടുകാരുടെ നിലപാട്. സ്വന്തമായി വസ്തുവാങ്ങി വീട് വയ്ക്കാനുള്ള പണമായതിനാൽ അത് നൽകില്ലെന്ന് ശാരിമോൾ ശഠിച്ചതോടെ സ്ത്രീധനമെന്ന പേരിൽ അഞ്ചുലക്ഷം ഈടാക്കാനായി പിന്നീടുള്ള ശ്രമം. സ്ത്രീധനമായി പണം നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന നിലപാടിൽ ശാരിമോളുടെ വീട്ടുകാർ ഉറച്ച് നിന്നതോടെ വാട്ട്സ് അപ്പ് വഴിയും കോൺഫറൻസ് കോളിലൂടെ ഭർത്താവും വീട്ടുകാരും ശാരിമോളെ ശല്യപ്പെടുത്താൻ തുടങ്ങി.
ഭർത്താവെന്ന നിലയിൽ ഒരിക്കൽപോലും തന്നെ വിളിക്കാനോ കാര്യങ്ങൾ അന്വേഷിക്കാനോ കൂട്ടാക്കാത്തതും പണത്തിനായി നിരന്തരം ബുദ്ധിമുട്ടിക്കുന്നതും മറ്റും ചോദ്യം ചെയ്തുകൊണ്ടുള്ള ശാരിമോളുടെ ഫോൺ സംഭാഷണങ്ങളിലും വാട്ട്സ് ആപ് സന്ദേശങ്ങളിലും സ്ത്രീധനമായി പണം ആവശ്യപ്പെടുന്നതിന്റെയും ഭീഷണികളുടെയും സ്വരമുണ്ട്.
നാട്ടിലെത്താൻ
കാത്തിരുന്നു
മാസങ്ങൾ നീണ്ട വിലപേശലിനും തർക്കങ്ങൾക്കും വഴക്കിനുമൊടുവിൽ മാർച്ച് 26ന് ശാരിമോൾ അവധിക്ക് നാട്ടിലെത്തി. ഭർത്താവിന്റെ വീട്ടിലെത്തി ക്വാറന്റൈനിലായിരുന്ന ശാരിമോളെ പണത്തിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയതോടെ നാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം സഹോദരൻ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ ക്വാറന്റൈനിൽ തുടരുന്നതിനിടെയാണ് മാർച്ച് 30ന് ഭർത്താവിന്റെ സഹോദരനും മറ്റ് ചിലരും മേപ്രാലിലെ വീട്ടിലെത്തി വീടാക്രമിക്കുകയും ശാരിയുടെ മാതാപിതാക്കളെയും സഹോദരനെയും മർദ്ദിക്കുകയും ചെയ്തത്. മർദ്ദനമേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തെങ്കിലും അതിന്റെ പേരിലും ഭീഷണികളുണ്ടായി. ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് ശാരിമോളുടെ വീട്ടുകാരെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു ഭീഷണി. വീട് കയറി അക്രമിച്ചതിന് പുറമേ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നിരന്തരമുണ്ടായ മാനസിക സമ്മർദ്ദവും ഭീഷണിയും സഹിക്കവയ്യാതെ ശാരിമോൾ ജീവനൊടുക്കുകയായിരുന്നു.
കത്തിലും ആത്മഹത്യയിലും
ദൂരൂഹതയെന്ന് സഹോദരൻ
ശാരിമോൾ വിഷക്കായ കഴിച്ച് മരിക്കാനിടയായ സംഭവത്തിലും അന്നേ ദിവസം വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിലും സംശയങ്ങളുണ്ടെന്ന് ശാരിയുടെ സഹോദരൻ നിഥിൻ ആരോപിക്കുന്നു. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് സൂചിപ്പിക്കുന്ന കത്തിൽ ശാരിയുടെ കൈപ്പടയായിരുന്നില്ലെന്നാണ് സഹോദരന്റെ ആരോപണം. അക്രമത്തിൽ പരിക്കേറ്റ് വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് ശാരിയുടെ ഫോണിൽ ആരോ വിളിക്കുകയും ശാരി അവരുമായി സംസാരിക്കുകയും ചെയ്തിരുന്നതായി അയൽവാസികൾ പറയുന്നുണ്ട്. ഗൾഫിലെ സിം ആയിരുന്നു ശാരിയുടെ ഫോണിലുണ്ടായിരുന്നത്. അതിൽ നിന്ന് ഔട്ട് ഗോയിംഗ് കോളുകൾ സാദ്ധ്യമാകില്ലെന്നിരിക്കെ ഫോൺ കോളുകളിലും വിഷക്കായ കഴിക്കാനിടയായ സംഭവത്തിലും ദുരൂഹതയുണ്ടെന്നാണ് സഹേദരന്റെ ആരോപണം. മൂന്നുമാസം പിന്നിട്ടിട്ടും ശാരിയുടെ മരണത്തിനിയാക്കിയ സംഭവങ്ങളെപ്പറ്റി ശരിയായ വിധത്തിൽ അന്വേഷിക്കാൻ പൊലീസ് കൂട്ടാക്കിയിട്ടില്ലെന്നും കഴിഞ്ഞദിവസമാണ് ഭർത്താവിനെ ചോദ്യം ചെയ്യാൻ തുനിഞ്ഞതെന്നും ശാരിയുടെ ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. വീട് കയറി അക്രമിച്ച സംഭവത്തിലും ആത്മഹത്യയിലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് സാധുകുടുംബത്തിന്റെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |