കിരണിനെ കസ്റ്റഡിയിൽ വാങ്ങും, ബന്ധുക്കളെ ചോദ്യം ചെയ്യും
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ബി.എ.എം.എസ് വിദ്യാർത്ഥി വിസ്മയ വി.നായർ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. അരുൺകുമാറിനെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി ഒരാഴ്ചത്തെ കസ്റ്റഡിയിൽ വേണമെന്ന് ഇന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെടും. വിസ്മയയ്ക്ക് വീട്ടുകാർ നൽകിയ 80 പവനോളം സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് പുറത്തെടുത്ത് പരിശോധിക്കുന്നതിനും സ്ത്രീധനമായി ലഭിച്ച പണത്തിന്റെയും സ്വർണത്തിന്റെയും വിനിയോഗമുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിയാനുമാണ് കിരണിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. വിസ്മയയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെപ്പറ്റിയും ആശുപത്രിയിൽ എത്തിച്ച സമയത്തെപ്പറ്റിയും കിരണിൽ നിന്ന് അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ ബന്ധുക്കൾ ഉറച്ച് നിൽക്കുകയും തനിക്ക് നേരിട്ട മർദ്ദനങ്ങൾ വിസ്മയ വാട്സ് ആപ് ചാറ്റുകളിൽ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ കിരണിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആശുപത്രിയിലെത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിസ്മയ മരിച്ച ആശുപത്രി ജീവനക്കാർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ കിലോമീറ്ററുകൾ മാത്രം ദൂരമുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിന്റെ കാരണത്തിലും കിരണിൽ നിന്ന് വ്യക്തത തേടും. ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് ആശംസകൾ അയച്ചതിന്റെ പേരിൽ കിരൺ വിസ്മയയെ ക്രൂരമായി ഉപദ്രവിക്കാൻ ഇടയായതും ഫോൺ തല്ലിപ്പൊട്ടിക്കാൻ ശ്രമിച്ചതും അടക്കം വിസ്മയയുടെ കൂട്ടുകാരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങലെല്ലാം പൊലീസിന്റെ അന്വേഷണത്തിന് വിധേയമാകും. കിരണിനെ കൂടാതെ വിസ്മയയുടെ മരണത്തിൽ ബന്ധുക്കൾക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ കൊല്ലം റൂറൽ അഡിഷണൽ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കിരണിന്റെയും വിസ്മയയുടെയും വീടുകൾ ഇന്നലെ ഐജി സന്ദർശിച്ചിരുന്നു. വിസ്മയയുടെ നിലമേൽ കൈതോട്ടുള്ള വീട്ടിൽ എത്തിയ ഐ.ജി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ പിള്ള, അമ്മ സജിത, സഹോദരൻ വിജിത്ത് എന്നിവരിൽ നിന്ന് മൊഴിയെടുത്തു. ജനുവരി 5ന് കിരൺ മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളുടെ മുമ്പിൽ വിസ്മയയെയും സഹോദരൻ വിജിത്തിനെയും മർദ്ദിച്ച സംഭവം പുനരന്വേഷിക്കുമെന്നും ഐ.ജി വെളിപ്പെടുത്തിയിട്ടുണ്ട്.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിന്റെ പോരുവഴി ശാസ്താംനടയിലെ ചന്ദ്രവിലാസം വീട്ടിൽ അന്വേഷണ സംഘമെത്തി. ഷാൾ ഉപയോഗിച്ചു കിടപ്പുമുറിയോട് ചേർന്ന വെന്റിലേഷനിൽ വിസ്മയ തൂങ്ങിമരിച്ചതായി പറയുന്ന സ്ഥലത്ത് ഉൾപ്പെടെ ഐ.ജി പരിശോധന നടത്തി. കിരണിന്റെ മാതാപിതാക്കളായ സദാശിവൻപിള്ള, ചന്ദ്രമതിയമ്മ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. കിരണുമായുള്ള വഴക്കിനെത്തുടർന്ന് വിസ്മയ 21ന് പുലർച്ചെ കിടപ്പുമുറിയോട് ചേർന്ന വെന്റിലേഷനിൽ തൂങ്ങിയെന്നും ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്നുമാണ് കിരണിന്റെ വീട്ടുകാർ മൊഴി നൽകിയത്. കാറിനെച്ചൊല്ലി കിരൺ തർക്കമുണ്ടാക്കിയെങ്കിലും സ്ത്രീധനപീഡനം നടന്നിട്ടില്ലെന്നും രണ്ടുപേരും സ്നേഹത്തോടെയാണ് കഴിഞ്ഞതെന്നും മൊഴിയിലുണ്ട്. വിസ്മമയുടെ ശരീരത്തിൽ കാണപ്പെട്ട പരിക്കുകളിൽ നിന്നും വാട്ട്സ് ആപ് ചാറ്റുകളിൽ നിന്നും വീട്ടുകാരുടെ മൊഴികൾ കളവാണെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. കിരണിന്റെ വീട്ടുകാർക്കോ അടുത്ത സുഹൃത്തുക്കൾക്കോ സംഭവത്തിൽ എന്തെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് സംഘം അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |