ഏറ്റുമാനൂർ: മത്സ്യച്ചന്തയിലുണ്ടായ ആക്രമണത്തിൽ വ്യാപാരിക്ക് വെട്ടേറ്റു. വള്ളിക്കാട് മങ്ങാട്ട്തുണ്ടത്തിൽ ഷിജി സ്റ്റീഫനാ(45)ണ് വെട്ടേറ്റത്. സംഭവത്തിൽ ഇയാളുടെ സ്ഥാപനത്തിലെ മുൻതൊഴിലാളിയായ പുന്നത്തുറ കല്ലുകീറുംതടത്തിൽ വിഷ്ണു(27) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. വിൽപ്പനക്കായി മീൻ എടുക്കാൻ ചന്തയിലെത്തിയ ഷിജിയെ അവിടെയുണ്ടായിരുന്ന വിഷ്ണു മീൻമുറിക്കാനുപയോഗിക്കുന്ന വലിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ഇരുകൈകളിലും ആഴത്തിൽ മുറിവേറ്റ ഷിജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട വിഷ്ണുവിനെ പുലർച്ചെ തന്നെ ചന്തയ്ക്ക് പരിസരത്ത് നിന്ന് ഏറ്റുമാനൂർ പൊലീസ് പിടികൂടി.
നേരത്തെ ഷിജിയും മറ്രൊരു സുഹൃത്തും ചേർന്ന് മീൻചന്തയിൽ പങ്കുകച്ചവടം നടത്തിയിരുന്നു. ഈ കടയിലെ തൊഴിലാളിയായിരുന്നു ആക്രമണം നടത്തിയ വിഷ്ണു. പിന്നീട് ഷിജിയും സുഹൃത്തും കച്ചവടം പിരിയുകയും സ്വന്തം നിലയിൽ കടകൾ നടത്തി വരികയായിരുന്നു. പേരൂർ ജംഗ്ഷനിലാണ് ഷിജിയുടെ കട. ഷിജിയുടെ വ്യാപാരം അഭിവൃദ്ധിപെടുകയും മറ്റും ചെയ്തതിലുള്ള വൈരത്തെത്തുടർന്നാണ് മുൻതൊഴിലാളിയായ വിഷ്ണു ആക്രമണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
അറസ്റ്റി രേഖപ്പെടുത്തിയശേഷം വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി. ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.കെ.മനോജ് കുമാറിന്റെ അനേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |