കൊതുക് തിരി തിന്നാൻ ശ്രമം
മലപ്പുറം: പെരിന്തൽമണ്ണ ഏലംകുളം എളാട് കുഴന്തറ ചെമ്മാട് വീട്ടിൽ ബാലചന്ദ്രന്റെ മൂത്ത മകളും എൽ.എൽ.ബി വിദ്യാർത്ഥിനിയുമായിരുന്ന ദൃശ്യയെ (21) കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനോദിന്റെ മകൻ വിനീഷാണ് (21) സബ് ജയിലിൽ കൊതുക് തിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കത്തിക്കാൻ നൽകിയ കൊതുക് തിരികൾ സുക്ഷിച്ച് വച്ച് ഇയാൾ ഇന്നലെ രാത്രി കഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ചർദ്ദിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ജയിൽ അധികൃതർ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. വിനീഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രേമാഭ്യർത്ഥന നിരസിച്ചു എന്ന കാരണത്താൽ 17ന് രാവിലെയാണ്
വിനീഷ് വീട്ടിൽക്കയറി ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യയുടെ സഹോദരി ഒമ്പതാം ക്ലാസുകാരി ദേവശ്രീക്കും (13) ഗുരുതരമായി പരിക്കേറ്റിരുന്നു. കൃത്യത്തിന് അനുകൂല സാഹചര്യം ഒരുക്കാനായി പ്രതി ദൃശ്യയുടെ അച്ഛന്റെ പെരിന്തൽമണ്ണയിലെ സി.കെ ടോയ്സ് എന്ന കടയ്ക്കും തലേന്ന് രാത്രി തീയിട്ടിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ഭവനഭേദന ശ്രമം, തീവയ്പ് എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ദൃശ്യയുടെ വീട്ടിൽ തെളിവെടുപ്പിന് ശേഷം പ്രതിയെ 18ന് ഉച്ചയോടെ റിമാൻഡ് ചെയ്തിരുന്നു. ഇന്ന് വിശദമായ തെളിവെടുപ്പിനും മറ്റുമായി കസ്റ്റഡിയിൽ വാങ്ങാനിരിക്കെയാണ് ആത്മഹത്യ ശ്രമമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം ദേവസ്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |