തോക്കുചൂണ്ടി ഭീഷണിപ്പെടുത്തലും മൃഗവേട്ടയും വ്യാപകം
പരിശോധനയിൽ ആനക്കൊമ്പും മാൻകൊമ്പും പിടിച്ചു
കോട്ടയം: അമേരിക്കയിലെ തോക്ക് സംസ്കാരം ഇങ്ങ് കൊച്ചുകേരളത്തിലും ഉണ്ടോയെന്ന് ചോദിച്ചാൽ അങ്ങനെയാണെന്ന് സമ്മതിക്കേണ്ടി വരുന്ന സംഭവങ്ങളാണ് മലയോര ജില്ലയായ ഇടുക്കിയിൽ നിന്ന് കേൾക്കുന്നത്. കാരണം മറ്റൊന്നുമല്ല, ഇടുക്കി ജില്ലയിലെ 90 ശതമാനം വീടുകളിലും കള്ളതോക്കുകൾ ഉണ്ടെന്നത് തന്നെ. ഇവയ്ക്ക് ലൈസൻസുണ്ടോയെന്ന് ചോദിച്ചാൽ പൊലീസ് ഉദ്യോഗസ്ഥർ കൈമലർത്തും. അല്ലാതെന്ത് ചെയ്യാൻ എന്നൊരു ആത്മഗതവും അവർ പുറപ്പെടുവിക്കും.
നായാട്ടും നാടൻതോക്കും
കള്ളത്തോക്ക് കൈയിലുള്ളവർ അത് പലപ്പോഴും ഉപയോഗിക്കുന്നത് കാട്ടുമൃഗങ്ങളെ നായാടാനും ശത്രുക്കളെ ഭീഷണിപ്പെടുത്താനുമാണ്. കള്ളത്തോക്ക് ഉപയോഗിച്ച് വൈരാഗ്യമുള്ളവരെ കൊന്നുതീർത്ത പകയുടെ കഥകൾക്കും ഇടുക്കിയിൽ അത്ര പഞ്ഞമൊന്നുമില്ല. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത് അഞ്ച് നാടൻ തോക്കുകളും ആനക്കൊമ്പും മാൻ കൊമ്പുകളുമാണ്. ഭൂരിഭാഗം വീടുകളിലും ഒരു കള്ളത്തോക്കെങ്കിലും ഉണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ രഹസ്യമായെങ്കിലും സമ്മതിക്കുന്നുണ്ട്. രണ്ടും മൂന്നും നാടൻ തോക്കുകളുള്ള വീടുകളും ജില്ലയിലുണ്ട്. എന്നാൽ ഒരു പരിശോധന നടത്തി തോക്കുകളെല്ലാം കൂടി കണ്ടെടുത്തുകളയാമെന്നാണെങ്കിൽ തെറ്റി. ഇവരെല്ലാവരും തന്നെ തോക്കുകൾ ഒളിപ്പിച്ചിരിക്കുന്നത് കാട്ടിലായതിനാൽ മഷിയിട്ടാൽ പോലും കണ്ടെത്താനാവില്ല.
അന്വേഷണം ഉണ്ടയില്ലാ വെടി
തോക്ക് കണ്ടെടുത്താൽ പോലും തുടരന്വേഷണം എങ്ങുമെത്താതെ അവസാനിക്കാറാണ് പതിവ്. അതിന് ഉദ്യോഗസ്ഥരെ പഴിചാരിയിട്ട് കാര്യമില്ല. പള്ളിക്കത്തോട്ടിലെ ആലയിൽ നിർമ്മിച്ച തോക്കുകൾ ഇടുക്കി ജില്ലയിൽ വ്യാപകമായി വിറ്റഴിച്ചിരുന്നതായി നേരത്തെ തന്നെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഒറിജിനലിനെ വെല്ലുന്ന റിവോൾവറും നിർമ്മിച്ചിരുന്ന കൊല്ലപ്പണിക്കാരനായ മുക്കാലി സ്വദേശി വിജയൻ, ചെങ്ങന്നൂർ മാന്നാർ സ്വദേശി ലിജോ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും എല്ലാം ഉണ്ടയില്ലാ വെടിയായി. ഉന്നതരായ രാഷ്ട്രീയക്കാരും തോട്ടം മുതലാളികളും പ്രതികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടതോടെ അന്വേഷണം മരവിച്ചു. കൈവെള്ളയിൽ ഒതുക്കാവുന്ന റിവോൾവറും ഇവർ നിർമ്മിച്ച് വിറ്റിരുന്നു. പീരുമേട് ജയിൽ വാർഡനായിരുന്ന മുണ്ടത്താനം മുള്ളുവയലിൽ സ്വദേശിയുമായ സ്റ്റാൻലി എം. ജോൺസന്റെ വീട്ടിൽ നിന്ന് വിജയൻ നിർമ്മിച്ച റിവോൾവറും പൊലീസ് പിടിച്ചെടുത്തിരുന്നു.
നാടന് 12000, റിവോൾവർ 25,000 വരെ
കേരളത്തിലുടനീളം ഇവർ തോക്കുകൾ വിറ്റിരുന്നതെങ്കിലും ഏറ്റവും കൂടുതൽ ഇടുക്കി ജില്ലയിലായിരുന്നു. നാടൻ തോക്കിന് 12,000 രൂപയും റിവോൾവറിന് 20,000 മുതൽ 25,000 വരെയുമാണ് വില. ക്രിമിനൽ കേസുകളിലെ പ്രതികളും വേട്ടക്കാരുമായിരുന്നു തോക്കിന്റെ പ്രധാന ആവശ്യക്കാർ. ജില്ലയിലെ വിവിധയിടങ്ങളിൽ എ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് നാടൻ തോക്കുകൾ, രൂപമാറ്റം വരുത്തിയ ആറ് എയർ
ഗണ്ണുകൾ, 15 ജലാറ്റിൻ സ്റ്റിക്കുകൾ, ആനക്കൊമ്പ്, മാൻകൊമ്പ് എന്നിവ പിടികൂടിയിരുന്നു. നാടൻതോക്ക് സൂക്ഷിച്ചതിന് ഇടുക്കി കഞ്ഞിക്കുഴി മക്കുവള്ളി വാഴപ്പനാൽ വീട്ടിൽ കുഞ്ഞേപ്പ് (62), വെണ്മണി ഈഴമറ്റത്തിൽ ബേബി (54), നാടൻ തോക്കും ആനക്കൊമ്പും സൂക്ഷിച്ചതിന് ദേവികുളം ചിലന്തിയാർ ലക്ഷ്മണൻ (46), ജലാറ്റിൻ സ്റ്റിക്ക് കൈവശം സൂക്ഷിച്ചതിന് മുരിക്കാശേരി ജോസ്പുരത്ത് മൂക്കനാലിൽ സജി (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാടൻതോക്കിന്റെ അനുബന്ധ സാധനങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കുടയത്തൂർ അടൂർ മല ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ സുകുമാരൻ (64), മാൻ കൊമ്പ് കണ്ടെത്തിയ സംഭവത്തിൽ മൂന്നാർ താളുംകണ്ടം ട്രൈബൽ സെറ്റിൽമെന്റിൽ രഘു (35) എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിവൈ.എസ്.പി മാരായ ജെ. സന്തോഷ് കുമാർ, വി.എ നിഷാദ്മോൻ, കെ.ലാൽജി. കെ.എഫ് ഫ്രാൻസിസ് ഷെൽബി, ആർ സുരേഷ്, ടി.രാജപ്പൻ എന്നിവരുട നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ആനക്കൊമ്പും മാൻകൊമ്പും വനം വകുപ്പിന് കൈമാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |