ചാത്തന്നൂർ: ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പിടിയിലായ രേഷ്മയുടെ ഫോണിൽ നിന്ന് കാമുകന്റെയും ഭാര്യയുടെയും ശബ്ദ സന്ദേശങ്ങൾ ലഭിച്ചു. തന്റെ ഭർത്താവുമായുള്ള ബന്ധം വിലക്കിക്കൊണ്ടുള്ളതാണ് കാമുകന്റെ ഭാര്യയുടെ ശബ്ദ സന്ദേശം. പക്ഷെ, ഇവർ ഇരുവരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ കൊല്ലം സ്വദേശി അനന്തുവിന്റെ നിർദ്ദേശ പ്രകാരമാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇതുവരെ അനന്തുവിനെ കണ്ടെത്താനായിട്ടില്ല. രേഷ്മയ്ക്ക് ഫേസ്ബുക്കിൽ മൂന്നുപേരുമായി അടുത്ത ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. രേഷ്മയുടെ മൊഴിയിലുള്ള കാമുകനെ കണ്ടെത്താനുള്ള സൈബർ സെല്ലിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. രേഷ്മ കൊവിഡ് മുക്തയായാലുടൻ അവരിൽ നിന്ന് വിവരം ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ബന്ധുക്കളായ രണ്ട് യുവതികൾ ആത്മഹത്യ ചെയ്തതിന്റെ കാരണവും അവ്യക്തമായി തുടരുകയാണ്. വിവരങ്ങൾ ആരായാൻ പൊലീസ് വിളിപ്പിച്ചിരുന്ന യുവതിയെയും ബന്ധുവിനെയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രേഷ്മയുടെ ഫേസ്ബുക്ക് പേജിൽ ആര്യയും ഗ്രീഷ്മയും ഇടപെട്ടിരുന്നതായി ബന്ധുക്കൾ
ചാത്തന്നൂർ: നവജാത ശിശുവിനെ ഉപേക്ഷിച്ച കേസിൽ റിമാൻഡിലായ രേഷ്മയുടെ ഫേസ് ബുക്ക് പേജിൽ ആര്യയും ഗ്രീഷ്മയും ഇടപെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ഫേസ് ബുക്ക് സംബന്ധിച്ച് മൊഴിയെടുക്കാൻ ആര്യയെ പാരിപ്പള്ളി പൊലീസ് വിളിപ്പിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
രേഷ്മയുടെ പാസ് വേഡ് ഇരുവർക്കും അറിയാമായിരുന്നു. ഈ പാസ് വേഡ് ഉപയോഗിച്ച് ഫേസ്ബുക്ക് പേജിൽ കയറി ഇരുവരും കമന്റുകളിടുകയും ചിലർക്ക് സന്ദേശം അയയ്ക്കുകയും ചെയ്തു. ഇത്തരത്തിൽ സന്ദേശം ലഭിച്ചയാളുടെ ഭാര്യയും രേഷ്മയുമായി വാക്കേറ്റമുണ്ടായതായും ബന്ധുക്കൾ പറയുന്നു.
മേവനക്കോണം രേഷ്മഭവനിൽ ഗ്രീഷ്മയുടെ (19) മൃതദേഹം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
വിദേശത്തായിരുന്ന പിതാവ് രാധാകൃഷ്ണൻ നായർ ഇന്നലെ രാത്രിയോടെയാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |