മുൻ മന്ത്രിയുടെ പി.എയുടെ മകനായ അഭിഭാഷകൻ പിടിയിൽ
തിരുവനന്തപുരം: രാത്രിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ സുഹൃത്തായ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവ അഭിഭാഷകൻ അറസ്റ്റിൽ. മുൻ മന്ത്രിയുടെ പി.എയുടെ മകനും വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ എം.അശോകനാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ലോ കോളേജ് ജംഗ്ഷന് സമീപമായിരുന്നു സംഭവം. അശോകന്റെ പരിചയക്കാരിയായ യുവതിയാണ് അപമാനത്തിനിരയായത്. സന്ധ്യയ്ക്ക് വികാസ് ലൈൻ ഭാഗത്ത് വച്ച് കണ്ടുമുട്ടിയ യുവതിയെ കാറിൽ കയറ്റി ലോ കോളേജ് ജംഗ്ഷന് സമീപത്തെത്തിച്ച ഇയാൾ കാർ റോഡരികിൽ പാർക്ക് ചെയ്തശേഷം യുവതിയുമായി കാറിലിരുന്ന് സംസാരിക്കുന്നതിനിടെ അവരെ കടന്ന് പിടിക്കുകയായിരുന്നു. യുവതി ഒച്ചവച്ചതോടെ വഴിയാത്രക്കാരും ജംഗ്ഷനിലുണ്ടായിരുന്നവരും പ്രശ്നത്തിൽ ഇടപെട്ടു.
യുവതി നടന്ന സംഭവം അവരോട് വെളിപ്പെടുത്തുകയും പൊലീസിനെ അറിയിക്കുകയും ചെയ്തതോടെ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച അഭിഭാഷകനെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് മ്യൂസിയം പൊലീസെത്തി വാഹനം സഹിതം അഭിഭാഷകനെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |