കോഴിക്കോട്: വടകര മുളിയേരിയിൽ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിൽ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി ലിജീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പീഡന വിവരം പുറത്തായതോടെ ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗത്തെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ വീടിന്റെ കതക് തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് പലതവണ ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. ബാബുരാജിന്റെ നിർദേശപ്രകാരം പിന്നീട് ലിജീഷും വീട്ടിലെത്തി പലയാവർത്തി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മാനഭംഗം, വീട്ടിൽ അതിക്രമിച്ച് കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യുവമോർച്ച രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഉന്നതങ്ങളിൽ പിടിയുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം ഉയർന്നത്. കേസ് ഒതുക്കാനും പ്രതികളെ രക്ഷപ്പെടുത്താനും അവസാന നിമിഷംവരെ അന്വേഷണ സംഘത്തിൽ സമ്മർദ്ദമുണ്ടായിരുന്നു. പ്രതികളെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസും സമരവുമായി രംഗത്തെത്തിയിരുന്നു. പാർട്ടി ഉന്നതനേതാക്കൾ ഇടപെട്ട് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |