തിരുവനന്തപുരം: ചാക്കയിലെ വാടക വീട്ടിനുള്ളിൽ യൂബർ ടാക്സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിടിയിലായ രണ്ടു പ്രതികളുമായി വഞ്ചിയൂർ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു.
കഠിനംകുളം പുതുക്കുറിച്ചി സ്വദേശികളായ സനൽ മുഹമ്മദ് ഖനി(29), സജാദ് (26) എന്നിവരെയാണ് വഞ്ചിയൂർ സി.ഐ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനെത്തിച്ചത്.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. ചാക്ക സ്വദേശി സമ്പത്താണ് കുത്തേറ്റ് മരിച്ചത്. സമ്പത്തിനെ ആക്രമിക്കാനുപയോഗിച്ച കത്തികളിലൊന്ന് ചാക്ക മേൽപ്പാലത്തിന് സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതി സനൽ മുഹമ്മദ് ഉപയോഗിച്ച കത്തിയാണിത്. ആയുധം കണ്ടെടുത്ത സ്ഥലം ഫോറൻസിക് വിദഗ്ദ്ധരും പരിശോധിച്ചു. ഒരു കത്തി സംഭവ ദിവസം ആക്രമണം നടന്ന വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
കഞ്ചാവ് കച്ചവടം ഒറ്റിക്കൊടുത്തതാണ് കൊലപാതകത്തിന് കാരണമെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
കേസിലെ ഒന്നാം പ്രതി സനൽ മുഹമ്മദ് ഖനിയെ നേരത്തെ കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന സജാദ് രക്ഷപ്പെട്ടു. സജാദാണ് പൊലീസിന് വിവരം കൊടുത്തതെന്നാണ് സനൽ മുഹമ്മദ് ആദ്യം കരുതിയത്. എന്നാൽ തങ്ങളുടെ കൈവശം കഞ്ചാവുള്ളത് അറിയാമായിരുന്ന സമ്പത്താണ് തങ്ങളെ ഒറ്റിയതെന്നായിരുന്നു സജാദിന്റെ സംശയം.
ഇതേക്കുറിച്ച് ചോദിക്കാനാണ് രണ്ടുപേരും സമ്പത്തിന്റെ വീട്ടിലെത്തിയത്. തുടർന്നുള്ള ചർച്ചയിൽ താനാണ് പൊലീസിന് വിവരം നൽകിയതെന്ന് സമ്പത്ത് സമ്മതിക്കുകയായിരുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. തുടർന്ന് രണ്ടുപേരും ചേർന്ന് കത്തി ഉപയോഗിച്ച് സമ്പത്തിനെ കുത്തുകയായിരുന്നു. സമ്പത്തിന്റെ ശരീരത്തിൽ അറുപതോളം കുത്തുകളാണ് ഉണ്ടായിരുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് കുത്തി വീഴ്ത്തി. ആക്രമണത്തിനിടെയാണ് സനൽ മുഹമ്മദിന്റെ കൈയ്ക്ക് പരിക്കേറ്റത്. തുടർന്ന് രണ്ടുപേരും ആയുധങ്ങൾ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |