കാട്ടാക്കട: കാട്ടു പന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് ഇ.ഡി.സി അംഗവും താത്കാലിക ജീവനക്കാരനുമയയാൾ പിടിയിൽ. കുറ്റിച്ചൽ കോട്ടൂർ പറയ്ക്കോണം അജന്താഭവനിൽ രാജനാണ്(47) പിടിയിലായത്.
കോട്ടൂർ റേഞ്ചിലെ പരുത്തിപള്ളി ശംഭുതാങ്ങിയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെ ഇയാളുടെ വീട്ടിൽ സംഘം എത്തുമ്പോൾ രാജൻ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തി. ഫോറസ്റ്റ് ഉദ്യാഗസ്ഥർ ഇയാളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്.
കുടുംബമായി താമസിക്കുന്ന വീട്ടിലെ അടുക്കളയിൽ രണ്ട് പാത്രങ്ങളിലായി ഇറച്ചിയാക്കി പാചകം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു പ്രതി. ആറു കിലോയോളം ഇറച്ചി ഇവിടെ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും ഇവരെയും ഇറച്ചി പങ്കിട്ടെടുത്തവരെയും പറ്റി അന്വേഷണം നടക്കുന്നതായും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ വനം കോടതിയിൽ ഹാജരാക്കി. കാപ്പുകട് ആനപുനരധിവാസ കേന്ദ്രത്തിൽ ട്രക്കിംഗിന് എത്തുന്നവർക്ക് സഹായിയായും ഗേറ്റ് കീപ്പറായും താത്കാലിക സേവനം അനുഷ്ഠിച്ചു വരികയായിരുന്നു രാജൻ. റേഞ്ച് ഓഫീസർ ഷാജി ജോസ്, ഡെപ്യൂട്ടി റേഞ്ചർ അഭിലാഷ്, ബി.എഫ്.ഒ രഞ്ജിത് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |