ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ അക്രമം
തിരുവനന്തപുരം: കുടുംബവുമായി നടക്കാനിറങ്ങിയ ഏജീസ് ഓഫീസ് ജീവനക്കാരെ ആക്രമിച്ചത് നഗരത്തിലെ കുപ്രസിദ്ധ ക്രിമിനൽ പട്ടി രാജേഷിന്റെ സംഘമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നഗരത്തിലെ കുപ്രസിദ്ധ ക്രിമിനൽ ഗ്യാംഗുകളുടെ ഫോട്ടോകളിൽ നിന്നാണ് അക്രമത്തിനിരയായവർ പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാൽ, സംഭവസ്ഥലത്തെ സിസി. ടിവി കാമറകൾ കൂടി പരിശോധിച്ച് രാജേഷിന്റെയും സംഘത്തിന്റെയും സ്ഥലത്തെ സാന്നിദ്ധ്യം ഉറപ്പാക്കാനും പ്രതികളെ കണ്ടെത്താനുമുളള ശ്രമത്തിലാണ് പൊലീസ്. സ്ത്രീകളെ ശല്യം ചെയ്തതും ചോദ്യം ചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിയതും നാടാകെ അറിയുകയും പൊലീസ് അന്വേഷണം തുടരുകയും ചെയ്തതോടെയാണ് രാജേഷും സംഘവും ഒളിത്താവളങ്ങളിലേക്ക് മാറിയതായാണ് പൊലീസിന് ലഭിച്ച വിവരം.
സമ്പൂർണ ലോക്ക് ഡൗൺ ദിനമായിരുന്ന ഞായറാഴ്ച രാത്രി 8.30 ന് പേട്ട അമ്പലത്ത് മുക്കിലായിരുന്നു സംഭവം. കുടുംബവുമായി നടക്കാനിറങ്ങിയ ഹരിയാന സ്വദേശിയും ഏജീസ് ഓഫിസ് സീനിയർ അക്കൗണ്ടന്റുമായ രവി യാദവ്, ഉത്തർപ്രദേശ് സ്വദേശിയും ഏജീസ് ഓഫിസ് ഡേറ്റാ എൻട്രി ഓപ്പറേറ്ററുമായ ജഗത് സിംഗ് എന്നിവർക്കാണ്
കത്തി കൊണ്ടുള്ള ആക്രമണത്തിൽ വിരലിനും കൈക്കും പരിക്കേറ്റത്. ഇരുചക്രവാഹനത്തിലെത്തിയാണ് രാജേശും സംഘവും അക്രമം നടത്തിയത്. നടത്തം കഴിഞ്ഞ് ഏജീസ് ജീവനക്കാരുടെ കുടുംബം തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. കൂടെയുള്ള സ്ത്രീയെ ഇരുചക്രവാഹനത്തിൽ എത്തിയവർ കടന്ന് പിടിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞതോടെയായിരുന്നു ആക്രമണം. കൊവിഡ് - ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് രാജേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ നിന്ന് ഇവർ തിരികെ വീട്ടിൽ എത്തിയപ്പോൾ അക്രമി സംഘം വീണ്ടും എത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. പേട്ട സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. പേട്ടയിൽ അക്കൗണ്ട് ജനറൽ ഓഫീസ് ഉദ്യോഗസ്ഥരെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതികളെ കണ്ടെത്താനായില്ല. തെരച്ചിൽ ഊർജിതമാക്കിയെന്ന് പേട്ട പൊലീസ് അറിയിച്ചു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയും സുഹൃത്തുമാണ് ആക്രമണത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ആക്രമണം നടന്നതിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഇരുവരും. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാകാത്ത പൊലീസിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രി 8.30ഓടെ സായാഹ്ന സവാരിക്കിടെയാണ് ഏജീസ് ഓഫീസ് ജീവനക്കാരായ ഹരിയാന സ്വദേശി രവി യാദവ്, ഉത്തർപ്രദേശ് സ്വദേശി ജഗത് സിംഗ് എന്നിവർക്ക് പരിക്കേറ്റത്. ഭാര്യമാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ടുപോയാൽ കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രാത്രി വൈകിയും പ്രതികൾ ഇവരുടെ വീട്ടിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |