കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്‌റ്റിൽ വച്ചു കടന്നുപിടിച്ച കേസിൽ പ്രതിയായ ഗ്രേഡ് എ.എസ്.ഐക്ക് എറണാകുളം പോക്‌സോ കോടതി അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാല് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. 2018 ഏപ്രിൽ 28 ന് എറണാകുളം പുല്ലേപ്പടിയിലെ ഒരു സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ലിഫ്‌റ്റിൽ വച്ച് പെൺകുട്ടിയെ കടന്നു പിടിച്ചെന്നാണ് കേസ്. രണ്ടു ദിവസം കഴിഞ്ഞ് പെൺകുട്ടി നൽകിയ പരാതിയിൽ 2018 മേയ് 21 ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടി തന്റെ അകന്ന ബന്ധുവാണെന്നും തന്റെ മകനുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നെന്നും ഇതു പറഞ്ഞു വിലക്കാൻ ചെന്ന തന്നെ വ്യാജപ്പരാതി നൽകി കുടുക്കിയെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ സാഹചര്യ തെളിവുകളും പെൺകുട്ടിയുടെ മൊഴിയുമൊക്കെ കണക്കിലെടുത്ത് വിചാരണക്കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകളിലായി ഏഴു വർഷവും ഏഴു മാസവും പ്രതിക്ക് തടവുശിക്ഷ വിധിച്ചെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് അഞ്ചു വർഷമായി കുറഞ്ഞത്. എറണാകുളം സെൻട്രൽ എസ്.ഐയായിരുന്ന അനന്തലാലാണ് കുറ്റപത്രം സമർപ്പിച്ചത്. 2019 ആഗസ്റ്റ് രണ്ടിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |