തൃശൂർ: മുള്ളൂർക്കരയിലെ ക്വാറി സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത് നാല് സംഘങ്ങൾ. സംസ്ഥാന സർക്കാർ നിയോഗിച്ച ജില്ലാ ക്രൈം ബ്രാഞ്ച് സംഘം, ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണം എന്നിവക്ക് പുറമേ കേന്ദ്ര ഇന്റലിജൻസ്, എൻ.ഐ.എ എന്നിവരുടെ അന്വേഷണവും നടക്കുന്നുണ്ട്. കേന്ദ്ര ഇന്റലീജൻസും എൻ.ഐ.എയും കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. സ്ഫോടനത്തിനു പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയെത്തുടർന്നാണ് പരിശോധന എൻ.ഐ.എ അന്വേഷണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറൻസിക് വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്വാറിയിൽ പാറപൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സാധാരണ വെടിമരുന്നല്ല സ്ഫോടനത്തിനിടയാക്കിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. തീവ്രശേഷിയുള്ള ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. തീവ്രവാദ ബന്ധം സംബന്ധിച്ച് അന്വേഷണത്തിന് ശേഷമേ വ്യക്തമായി പറയാനാകൂവെന്നും എൻ.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു. കളക്ടറുടെ നിർദ്ദേശ പ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണം അടുത്ത ദിവസം ആരംഭിക്കും . തൃശൂർ ആർ.ഡി.ഒ എൻ.കെ.കൃപയാണ് അന്വേഷണം നടത്തുന്നത്. പൊലീസിൽ നിന്നും ഫോറസിൻസിക് വിഭാഗത്തിൽ നിന്നും റിപ്പോർട്ട് തേടിയതിന് ശേഷം ആവശ്യമായവരിൽ നിന്ന് മൊഴിയെടുത്ത ശേഷം ആയിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. പതിനഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ആർ.ഡി.ഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇന്നലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. കുണ്ടുവളപ്പിൽ വീട്ടിൽ ഉമ്മർ(43), കുറ്റിയം മൂച്ചിക്കൽ വീട്ടിൽ അബൂബക്കർ(43) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശപ്രകാരം തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ പി. ശശികുമാറും സംഘവും അറസ്റ്റു ചെയ്തത്.
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു രണ്ടു പ്രതികളും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ഉടനെയാണ് അന്വേഷണസംഘം ഇവരെ അറസ്റ്റു ചെയ്തത്. സ്ഫോടനം നടക്കുമ്പോൾ ഇരുവരും സംഭവസ്ഥലത്തുണ്ടായിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഒന്നാം പ്രതി അബ്ദുൾ നൗഷാദ് നടത്തിയിരുന്ന കരിങ്കൽ ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനായി അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊലീസ് റെയ്ഡ് നടത്തി പിടികൂടുമെന്ന ഭയത്താൽ അവ നശിപ്പിച്ചു കളയാൻ ശ്രമിക്കുമ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
അബ്ദുൾ നൗഷാദ് സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട അബ്ദുൾ നൗഷാദ് ഉൾപ്പെടെ ആകെ ഏഴു പേരാണ് ക്വാറി സ്ഫോടനക്കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ബാക്കി ആറു പ്രതികളിൽ രണ്ടുപേരെയാണ് അറസ്റ്റു ചെയ്തത്. ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്വാറിക്ക് സമീപം താമസിക്കുന്ന ഇരുപത് പ്രദേശവാസികളുടെ മൊഴിയെടുത്തിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം
വാഴക്കോട് സ്ഫോടനം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി പി.ശശികുമാറിന് സ്ഥലം മാറ്റം. നേരത്തെ പാലക്കാട് ഡി.വൈ.എസ്.പിയായിരുന്ന ശശികുമാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് എ.സി.പിയായി എത്തിയത്. എന്നാൽ ഇന്നലെ പുറത്തിറങ്ങിയ സ്ഥലം മാറ്റപട്ടികയിൽ ശശികുമാറിനെ പാലക്കാട് ഡി.വൈ.എസ്.പിയായി നിയോഗിച്ചു. പുതിയ എ.സി.പിയായിരിക്കും തുടർ അന്വേഷണം നടത്തുക. ജില്ലയിൽ നിന്ന് സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെല്ലാം തിരിച്ചെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |