സാമൂഹിക സേവനത്തിന്റെ മറവിൽ ലഹരി മാഫിയ വിപുലം
തിരുവനന്തപുരം: തലസ്ഥാന നഗരം വീണ്ടും ഗുണ്ടകളുടെയും ലഹരിമാഫിയ- ക്വട്ടേഷൻ സംഘങ്ങളുടെയും താവളമായി. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകൾക്കും കൊലപാതകങ്ങൾക്കും കുപ്രസിദ്ധമായ നഗരത്തിലെ ഗുണ്ടകളും കൊലയാളികളും കൂട്ടത്തോടെ അകത്തായതോടെ കഴിഞ്ഞ കുറേ കാലം അധികം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ,
കൊവിഡും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും കാരണം ജയിലുകളിൽ നിന്ന് കുറ്റവാളികളെ വീടുകളിലേക്ക് അയച്ചതാണ് നഗരം വീണ്ടും ക്രിമിനലുകളുടെ പിടിയിലായത്.
ഗുണ്ടകളോടും ക്രിമിനലുകളോടും വിട്ടുവീഴ്ചയില്ലെന്ന് നിരന്തരം ആവർത്തിക്കുന്ന പൊലീസാകട്ടെ നഗരത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി നിഷ്ക്രിയവുമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തർജില്ലാ സ്ഥലം മാറ്റം ലഭിച്ചെത്തിയവരാണ് പൊലീസ് സ്റ്റേഷനുകളിലും സബ് ഡിവിഷനുകളിലും ക്രമസമാധാന പാലനത്തിന് നേതൃത്വം വഹിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കിയതിന് പിന്നാലെ പഴയ ലാവണങ്ങളിലേക്ക് തിരിച്ചുപോകാൻ കച്ചകെട്ടിയിരിക്കുകയാണ് ഇവർ. ഇത് കാരണം പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികൾ അന്വേഷിക്കാനോ കുറ്റവാളികളെയോ ക്രിമിനൽ സംഘങ്ങളെയോകുറിച്ച് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാനോ അവരെ പിടികൂടാനോ യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. തലസ്ഥാന നഗരയിലെ അക്രമങ്ങളും ലഹരിമാഫിയാ പ്രവർത്തനങ്ങളും ഏറ്റവും ഒടുവിലുണ്ടായ ഊബർ ടാക്സി ഡ്രൈവറുടെ കൊലപാതകവും ഭാര്യമാരെ കടന്നുപിടിച്ചത് തടഞ്ഞ ഏജീസ് ഓഫീസ് ജീവനക്കാരെ വെട്ടിയതുമെല്ലാം
ഇതിന്റെ ദുരന്ത ഫലങ്ങളാണ്.
കാശുണ്ടാക്കാൻ കഞ്ചാവ്
കൊവിഡ് നിയന്ത്രണങ്ങളിൽ സമസ്ത മേഖലയും നിശ്ചലമായെങ്കിലും കഞ്ചാവ് കടത്തിനും വിൽപ്പനയ്ക്കും അറുതിയില്ലായിരുന്നു എന്നതാണ് വാസ്തവം. മദ്യശാലകൾ അടച്ചിടുക കൂടി ചെയ്തപ്പോൾ ലഹരിയെ ജീവിത്തിൽ നിന്ന് ഒഴിച്ചുനിർത്താൻ കഴിയാത്തവരെല്ലാം കഞ്ചാവിനെയും സിന്തറ്റിക് ലഹരി പദാർത്ഥങ്ങളെയുമാണ് ആശ്രയിച്ചത്. ആവശ്യപ്പെടുന്ന പണം നൽകി ഇവ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകിയതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാഴ്സലായും ആഡംബര വാഹനങ്ങളിലും ചരക്ക് ലോറികളിലും ഒളിപ്പിച്ചും കോടികണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് സംസ്ഥാനത്തേക്ക് ഒഴുക്കിയത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പേട്ടയിൽ നിന്നും പൂജപ്പുരയിൽ നിന്നും ക്വിന്റൽ കണക്കിന് കഞ്ചാവ് ശേഖരം പിടികൂടിയതുൾപ്പെടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കകം ടൺകണക്കിന് കഞ്ചാവാണ് എക്സൈസും പൊലീസും പലസ്ഥലങ്ങളിൽ നിന്നായി പിടിച്ചെടുത്തത്.
കഞ്ചാവ് അടക്കമുള്ള ലഹരികൾ കടത്തുന്നതാണ് ഗുണ്ടാ സംഘങ്ങളുടെ പ്രധാന വരുമാന മാർഗം. പൊലീസ് പരിശോധന കർശനമായിരുന്നതിനാൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിലായിരുന്നു ലഹരി മാഫികളും പ്രവർത്തിച്ചിരുന്നത്. വീട്ടിൽ ഭക്ഷണക്കിറ്റ് എത്തിക്കുക, ഭക്ഷണം വിതരണം ചെയ്യുക തുടങ്ങിയ സാമൂഹിക സേവനത്തിലാണ് സംഘങ്ങൾ ഏർപ്പെട്ടത്. വാഹനങ്ങൾ പുറത്തിറക്കാൻ എടുത്തണിഞ്ഞ മേലങ്കിയാണിത്. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയപ്പോഴാണ് പൊലീസ് വിവരം അറിഞ്ഞത്. ഈ ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങി നടക്കാൻ പല ഗുണ്ടാ നേതാക്കളും കണ്ടെത്തിയ വഴിയും ഇതു തന്നെ.
കിടമത്സരം അവസാനിച്ചത് അരുംകൊലയിൽ
നഗരത്തിൽ ചെറുതും വലുതുമായ 100 കണക്കിന് സംഘങ്ങളാണ് ഇപ്പോൾ ലഹരി വിൽപ്പന നടത്തുന്നത്. ഓരോ ഏരിയകൾ തിരിച്ച് ഗുണ്ടാ നേതാക്കൻമാരുടെ തണലിലാണ് ലഹരി വ്യാപാരം. നഗരത്തെ നടുക്കിയ ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ അറിവോടെയാണ് തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ കഞ്ചാവ് വിൽപ്പന സംഘത്തിന്റെ പ്രവർത്തനം. സംസ്ഥാന പൊലീസിന് കീഴിൽ ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നർക്കോട്ടിക് സെല്ലുകൾ പ്രവർത്തിക്കുണ്ടെങ്കിലും ലഹരി അമർച്ച ചെയ്യാനുള്ള യാതൊരു നടപടിയും ഉണ്ടായില്ല. ലോക്കൽ പൊലീസോ എക്സൈസോ മാത്രമാണ് കേസുകൾ പിടികൂടുന്നത്. തലസ്ഥാന നഗരിയിൽ തീരദേശമേഖല, സിറ്റി, നഗര അതിർത്തി എന്നിങ്ങനെ പലപ്രദേശങ്ങളായി തിരിച്ച് അതിർത്തി നിർണയിച്ചാണ് കഞ്ചാവും ലഹരി വസ്തുക്കളും ഇപ്പോൾ വിറ്റഴിക്കപ്പെടുന്നത്. കണക്കിൽ കവിഞ്ഞ് ലാഭമുള്ളതിനാൽ കച്ചവടക്കാരുടെ എണ്ണം പെരുകിയതോടെ ഇവർ തമ്മിലുള്ള മത്സരവും മുറുകി. മത്സരക്കച്ചവടം ആയതോടെ പരസ്പരം ഒറ്റാനും വെല്ലുവിളിക്കാനും തുടങ്ങിയതാണ് ലഹരിസംഘങ്ങൾക്കിടയിൽ കുടിപ്പകയ്ക്ക് ഇടയാക്കിയത്. ലഹരിസംഘങ്ങളെ നിയന്ത്രിക്കുന്നത് ഗുണ്ടാ സംഘങ്ങളായതിനാൽ ഒരുപ്രദേശത്ത് തങ്ങളെ വെല്ലുവിളിച്ച് മറ്രൊരു സംഘം വലുതാകാൻ ഗുണ്ടാത്തലവൻമാർ അനുവദിക്കുകയില്ല. മേൽക്കോയ്മ നഷ്ടപ്പെടുമ്പോൾ വരുമാനം നിലയ്ക്കുന്നതിലുപരി ഇല്ലാതാക്കാൻ തക്കം പാർക്കുന്ന ശത്രുക്കളുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടിവരികയും ചെയ്യും. ഇത് കാരണം ഗുണ്ടാത്തലവൻമാരും ക്വട്ടേഷൻ സംഘങ്ങളും പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. കഴിഞ്ഞ ദിവസം ചാക്കയിൽ കൊല്ലപ്പെട്ട ഊബർ ടാക്സി ഡ്രൈവർ സമ്പത്തിന്റെ കൊലപാതകവും ഇത്തരം ഒരു കണക്ക് തീർക്കലിന്റെ ഭാഗമായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ലഹരി മരുന്നു കടത്തിയാണ് ഗുണ്ടകൾ വരുമാനം കണ്ടെത്തുന്നത്. ലഹരി വിൽപന തടഞ്ഞാൽ ഗുണ്ടാ സംഘങ്ങളെയും തടയാം. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയെടുക്കും. കൂടുതൽ പൊലീസിനെ നിയോഗിക്കും. രാത്രികാല പട്രോളിംഗ് ശക്തമാക്കും.
കമ്മിഷണർ, സിറ്റി പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |