തട്ടിക്കൊണ്ടുപോകൽ മോചനദ്രവ്യമായി 10ലക്ഷം രൂപ വാങ്ങാൻ
ഓയൂർ: അമ്പലംകുന്ന് വട്ടപ്പാറയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ നാല് പേർ റിമാൻഡിൽ. യുവാവിന്റെ പിതാവിൽ നിന്ന് 10 ലക്ഷംരൂപ മോചനദ്രവ്യം വാങ്ങാനായിരുന്നു പദ്ധതിയെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽ അയ്യൂബിനെയാണ് കാറിലെത്തിയ മൂന്നംഗസംഘം ചൊവ്വാഴ്ച രാത്രി തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ പ്രദേശവാസിയും അജ്സലിന്റെ ബന്ധുവുമായ മീയന പെരുപുറം വയലിൽ വീട്ടിൽ സലിം (48), ക്വട്ടേഷൻ സംഘാംഗങ്ങളായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിളപുത്തൻവീട്ടിൽ സലീം (48), ശ്രീലങ്കൻതമിഴ് വംശജരായ കുളത്തൂപ്പുഴ കൂവക്കാട് ആർ.പി.എൽ ഒൺ.സി കോളനിയിൽ പോൾ ആന്റണി ( 38), കുളത്തൂപ്പുഴ ആർ.പി.എൽ ടു.ജെ കോളനിയിൽ രാഹുൽ (24) എന്നിവരാണ് റിമാൻഡിലായത്.
ചൊവ്വാഴ്ച്ച വൈകിട്ട് വീട്ടിനു മുന്നിൽ നിന്ന അജ്സലിനെ കാറിലെത്തിയ സംഘം വാർഡ് മെമ്പർ സഹീദിന്റെ വീട് കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് അനുനയത്തിൽ കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. വീടിന്റെ സമീപത്ത് എത്തിയിട്ടും കാർ നിറുത്താത്തതിനെ തുടർന്ന് അജ്സൽ ബഹളം വയ്ക്കുകയും കാറിന്റെ വേഗത കുറഞ്ഞപ്പോൾ സംഘത്തെ വെട്ടിച്ച് പുറത്ത് ചാടുകയുമായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സംഘം വലയിലാകുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അജ്സലിന്റെ അകന്ന ബന്ധുവും നാട്ടുകാരനുമായ മീയന സ്വദേശി സലിമിന് അഞ്ചരലക്ഷംരൂപയോളം കടബാദ്ധ്യതയുണ്ട്. ഇത് തീർക്കുന്നതിനു വേണ്ടി കണ്ടെത്തിയ മാർഗമാണ് തട്ടിക്കൊണ്ട് പോകൽ. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പുനലൂർ വാളക്കോട് സ്വദേശി സലീമിന്റെ കാറാണ് കൃത്യത്തിനായി ഉപയോഗിച്ചതെന്ന് മനസിലാക്കി കാറും പ്രതികളെയും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം വെളിയിലാകുന്നത്. കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവർട് കീലറുടെ നിർദേശപ്രകാരം പൂയപ്പള്ളി സ്റ്റേഷൻ ഇൻ ചാർജ് ചടയമംഗലം സി.ഐ ബി. ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |