വർക്കല: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
ചെമ്മരുതി സ്വദേശിയായ യുവതിയുടെ വീട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നടയറ സ്വദേശിയായ നൗഫൽ (19) പെൺകുട്ടിയുടെ വീട്ടിൽ രാത്രിയെത്തുകയും ഒപ്പം ഇറക്കിവിടണമെന്ന് ആവശ്യപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തു. നൗഫൽ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചുപൊട്ടിക്കുകയും കൈയിൽ കരുതിയ പെട്രോൾ കുപ്പി കാണിച്ചു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളു. പ്രായപൂർത്തിയാകുന്നതിനു മുമ്പേ നൗഫൽ പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. നൗഫലിന്റെ ശല്യം കാരണം പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും നൗഫലിനെ പറഞ്ഞുവിലക്കുകയും ചെയ്‌തിരുന്നു. പെൺകുട്ടിയുടെ പ്ലസ്ടു ഓൺലൈൻ പഠന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സുഹൃത്ത് വഴി മൊബൈൽ നമ്പർ വാങ്ങിയശേഷം മൊബൈലിൽ വിളിച്ചു ശല്യം ചെയ്യുന്നതും സന്ദേശങ്ങൾ അയയ്‌ക്കുന്നതും പതിവായതിനെ തുടർന്ന് പെൺകുട്ടി നൗഫലിനെ ബ്ലോക്ക് ചെയ്‌തിരുന്നു. തുടർന്നാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്.
ബഹളംകേട്ട് സമീപവാസികൾ ഓടിക്കൂടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അയിരൂർ പൊലീസിനോട് ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും തന്ത്രപരമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നെന്ന് അയിരൂർ എസ്.എച്ച്.ഒ ഗോപകുമാർ അറിയിച്ചു. ഓൺലൈനായി കോടതി നടപടികൾ പൂർത്തിയാക്കി പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |