കരിഞ്ചന്തയിൽ വിറ്റത് ലക്ഷകണക്കിന് ലിറ്റർ സ്പിരിറ്റ്
ജവാൻ നിർമ്മിച്ചത് വെള്ളം ചേർത്ത സ്പിരിറ്റിൽ
കമ്പനി ജീവനക്കാർ കൂട്ടത്തോടെ കുടുങ്ങും
ആലപ്പുഴ: പൊതുമേഖലാസ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ നടന്നത് കോടികളുടെ സ്പിരിറ്റ് കുംഭകോണം. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലക്ഷക്കണക്കിന് ലിറ്റർ സ്പിരിറ്റ് കരിഞ്ചന്തക്കാർക്ക് മറിച്ചുവിറ്റ് കമ്പനിയിലെ ഉന്നതർ ഉൾപ്പെടെയുളള ജീവനക്കാർ സമ്പാദിച്ചത് കോടികൾ. സ്പിരിറ്റ് ഇടപാടുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഫോണുകളിൽ നിന്നുള്ള നിരന്തരവിളികളുടെയും വാട്ട്സ് ആപ് സന്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാർ പ്രതികളാകും.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടെന്ന് അറസ്റ്റിലായവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് തെളിഞ്ഞത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതിനകം ബോദ്ധ്യപ്പെട്ട് കഴിഞ്ഞു. ആദ്യം അറസ്റ്റിലായ ഫാക്ടറി ജീവനക്കാരൻ അരുൺകുമാർ, ടാങ്കർ ഡ്രൈവർമാരായ സിജോ, നന്ദകുമാർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ ജീവനക്കാരുടെ പങ്ക് വ്യക്തമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജനറൽ മാനേജർ അലക്സ് പി.എബ്രഹാം, പേഴ്സണൽ മാനേജർ ഷഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരെയും സ്പിരിറ്റ് വാങ്ങിയ മദ്ധ്യ പ്രദേശ് ബൈടുൾ സ്വദേശി അബുവിനെയുമാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മദ്ധ്യ പ്രദേശിൽ നിന്ന് ഇവിടെ എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായെത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഇതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ് പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മദ്ധ്യപ്രദേശിൽ നിന്ന് ടാങ്കറിൽ എത്തിക്കുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അമ്പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മദ്ധ്യ പ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. സ്പിരിറ്റ് ലോഡ് ചെയ്ത് കമ്പനിയിൽ നിന്ന് പുറത്തിറങ്ങുന്ന ടാങ്കർ 100 മീറ്റർ പിന്നിട്ടശേഷം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി അവിടെവച്ച് 20,000 ലിറ്റർ വീതം സ്പിരിറ്റ് ചോർത്തുന്നതാണ് ഇവരുടെ രീതി.
ഡ്രൈവർക്ക് അരലക്ഷം ജീവനക്കാർക്ക് ലക്ഷങ്ങൾ
ഒരുലോഡ് സ്പിരിറ്റിൽ നിന്ന് 20,000 ലിറ്റർ സ്പിരിറ്റ് മറിച്ചുവിൽക്കുമ്പോൾ ലോറി ഡ്രൈവർക്ക് അരലക്ഷം രൂപയാണ് പ്രതിഫലമായി കിട്ടിയിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ലോറി ഡ്രൈവറുടെയും ഉടമയുടെയും വിഹിതമാണ് ഇത്. ലിറ്ററിന് അമ്പത് രൂപവച്ച് കമ്പനിക്കാർക്ക് തന്നെ സ്പിരിറ്റ് മറിച്ച് നൽകുകയായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനിക്കാർക്ക് മറിച്ച് നൽകാനാണെങ്കിൽ ടാങ്കറിൽ ലോഡ് ചെയ്ത ശേഷം പിന്നീട് അത് ചോർത്തേണ്ട ആവശ്യമില്ലെന്നാണ് എക്സൈസിന്റെ നിരീക്ഷണം. ലോഡ് ചെയ്യുന്ന അവസരത്തിൽ 20000 ലിറ്റർ സ്പിരിറ്റ് ടാങ്കറിൽ കുറച്ച് ലോഡ് ചെയ്താൽ മതിയാകും. മദ്ധ്യ പ്രദേശ് കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരുടെ അറിവോടെ അനധികൃതമായി സ്പിരിറ്റ് ഇടപാട് നടത്തുന്ന സംഘങ്ങൾക്കാകാം ഇവർ സ്പിരിറ്റ് മറിച്ച് വിറ്റതെന്ന സംശയത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ഇരുപതിനായിരം ലിറ്റർ സ്പിരിറ്റ് ലിറ്ററിന് വെറും അമ്പത് രൂപയ്ക്ക് മറിച്ചാൽ ഒരുലക്ഷം രൂപയാണ് ആകെ ലഭിക്കുക. ലോറി ഡ്രൈവറുടെ പ്രതിഫലത്തുക കഴിച്ചാൽ ശേഷിക്കുന്ന അരലക്ഷം രൂപയാണ് കേസിലെ മറ്റ് പ്രതികളായ നാലുപേർക്ക് ലഭിക്കുക. മുന്തിയ ഇനത്തിൽപ്പെട്ടതും ഉന്നത ഗുണനിലവാരമുള്ളതുമായ സ്പിരിറ്റാണ് ട്രാവൻകൂർ ഷുഗേഴ്സ് പർച്ചേയ്സ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റി കൂടിയ സ്പിരിറ്റ് വെറും അമ്പത് രൂപയ്ക്ക് കരിഞ്ചന്തയിൽ വിറ്റഴിച്ചെന്ന വാദം വിശ്വസിക്കാവുന്നതല്ല. മോർച്ചറി ആവശ്യത്തിനും മറ്റും വാങ്ങുന്ന ഏറ്റവും ഗുണനിലവാരം കുറഞ്ഞ സ്പിരിറ്റിന് പോലും ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ വിലയുണ്ടെന്നിരിക്കെ അമ്പത് രൂപയ്ക്ക് ഫസ്റ്റ് ക്വാളിറ്റി സ്പിരിറ്റ് വിറ്റഴിക്കാൻ സാദ്ധ്യതയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മിനിമം അഞ്ഞൂറ് രൂപ നിരക്കിലെങ്കിലും വിറ്റഴിച്ചിട്ടുണ്ടാകാമെന്നും വാഹനത്തിൽ നിന്ന് പിടികൂടിയ ലക്ഷങ്ങൾ ഈ കണക്ക് ശരിവയ്ക്കുന്നതാണെന്നുമാണ് എക്സൈസിന്റെ അനുമാനം. അങ്ങനെയെങ്കിൽ ഓരോ ലോഡിൽ നിന്നും പത്തുലക്ഷം രൂപവരെ വിലവരുന്ന സ്പിരിറ്റ് ഇവർ മറിച്ചിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അന്തർ സംസ്ഥാന ബന്ധമുള്ള കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സൈബർ സഹായത്തോടെ അന്വേഷണം നടത്തിയാലേ തിരിമറിയും കോടികളുടെ കള്ളക്കച്ചവടവും പുറത്തുവരൂ.
എക്സൈസ് ഉദ്യോഗസ്ഥരും കുടുങ്ങും
മദ്യം നിർമ്മിക്കുന്നതിന് കമ്പനിയുടെ സംഭരണശാലയിലേക്ക് സ്പിരിറ്റ് മാറ്റുന്നത് ചുമതലപ്പെട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിദ്ധ്യത്തിൽ വേണമെന്നാണ് ചട്ടം. ഗുണനിലവാരം ഉറപ്പാക്കാൻ സാമ്പിൾ ശേഖരിക്കേണ്ടതും അളവ് ഉറപ്പാക്കേണ്ടതുമെല്ലാം സി.ഐയാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരു സിവിൽ എക്സൈസ് ഉദ്യോഗസ്ഥനാണ് ഇവിടെ ഈ ചുമതലകൾ നിർവ്വഹിച്ചിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥരുൾപ്പെടെ വൻറാക്കറ്റാണ് തിരുവല്ല കേന്ദ്രീകരിച്ച് നടന്ന സ്പിരിറ്റ് കുംഭകോണത്തിന് പിന്നിലെന്ന് വ്യക്തമായികഴിഞ്ഞു. കമ്പനിക്ക് വൻ നഷ്ടത്തിനുംകോടികളുടെ സാമ്പത്തിക ക്രമക്കേടുകൾക്കും ഇടയാക്കിയ കേസിൽ ഉന്നതതല അന്വേഷണമാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |