സംഭവം കൊച്ചി ഉദയംപേരൂരിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. ഉദയംപേരൂർ വലിയകുളം മുച്ചീർക്കാവിന് സമീപം ഞാറ്റിയേൽ വീട്ടിൽ മണിയാണ് (68) മകൻ സന്തോഷിനെ (42) കത്തി കൊണ്ട് കുത്തിക്കൊന്നത്.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മദ്യപിച്ച് ഇരുവരും വഴക്കിടുന്നത് പതിവായതിനാൽ സമീപവാസികൾ ഇടപെട്ടിരുന്നില്ല. വാക്കേറ്റത്തിനിടെ സന്തോഷിനെ മണി കുത്തിവീഴ്ത്തുകയായിരുന്നു. ചോര വാർന്ന് സന്തോഷ് മരിച്ചു. മദ്യലഹരിയിൽ നിന്ന് മോചിതനായപ്പോൾ തന്റെ കുത്തേറ്റ് മകൻ മരിച്ചതായി അർദ്ധരാത്രിയോടെ മണി തന്നെ അയൽവാസികളുടെ വീട്ടിലെത്തി അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മണിയനെ കസ്റ്റഡിയിലെടുത്തു.
തെങ്ങു കയറ്റത്തൊഴിലാളിയാണ് മണി. ഭാര്യ രമണി നേരത്തെ മരിച്ചു. സന്തോഷും മണിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മറ്റൊരു മകനായ രതീഷ് ഇത് കാരണം ബന്ധുവീട്ടിലാണ് താമസം. കൊല്ലപ്പെട്ട സന്തോഷ് പെയിന്റിംഗ് തൊഴിലാളിയും അവിവാഹിതനുമാണ്. ഉദയംപേരൂർ പൊലീസ് കേസെടുത്തു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
മണി നിത്യമദ്യപാനി
മദ്യലഹരിയിൽ മകനെ കൊലപ്പെടുത്തിയ മണി 10 വയസുള്ളപ്പോഴാണ് മദ്യം രുചിച്ചത്. മണിയുടെ വീട്ടിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും മദ്യപിച്ച ഗ്ലാസുകൾ അടുക്കളയിലേക്ക് കൊണ്ടു പോകുമ്പോൾ ഗ്ലാസിന്റെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ കള്ളിന്റെ മട്ട് ഊറ്റി കുടിച്ച് മദ്യത്തിന്റെ രുചി അറിഞ്ഞു. വളർന്നപ്പോൾ ഷാപ്പിൽ പറ്റായി. വിവാഹിതനായ ശേഷവും മദ്യപാനം തുടർന്നു. ഭാര്യയെ മർദ്ദിക്കുന്നതും പതിവായിരുന്നു. മർദ്ദനം സഹിക്കാനാകാതെ പലപ്പോഴും ബന്ധുക്കളുടെയും അയൽവാസികളുടെയും വീടുകളിൽ ഭാര്യ അഭയം തേടിയിരുന്നതായും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |