കേസെടുത്തത് സ്വമേധയാ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വർണകടത്ത് കേസിൽ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത ക്രൈംബ്രാഞ്ച്, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷ് കുമാറിന് അന്വേഷണച്ചുമതല കൈമാറി. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയും സ്വർണം നഷ്ടമായവരോ മർദ്ദനമേറ്റവരോ പരാതി നൽകാൻ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. മോഷണം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് മുമ്പ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കും. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദത്തിനിടയാക്കിയ കരിപ്പൂർ സ്വർണക്കടത്ത് കേസ്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന കള്ളക്കടത്തുകളെന്നിവയെല്ലാം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് വിധേയമാകുമെന്നാണ് വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
സ്വർണക്കടത്തുകളിൽ അധികവും വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ വിമാനത്താവളം പൊലീസിന്റെ അധികാരപരിധിയിൽ വരാത്തതിനാൽ അതിന് പുറത്തു നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാകും ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് വിവരം. കസ്റ്റംസ്, ഡി.ആർ.ഐ ഉദ്യോഗസ്ഥരിൽ നിന്ന് കേസ് അന്വേഷണത്തിനാവശ്യമായ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. നിലവിൽ സ്വർണക്കടത്ത് സംബന്ധിച്ച് ആരും പരാതികൾ ഒന്നുംതന്നെ നൽകിയിട്ടില്ല. ഇതേതുടർന്നാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. അതിനാൽ ഏതെങ്കിലും പ്രത്യേക സംഭവത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തിയിട്ടില്ല. മലബാർ മേഖല കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ സ്വർണക്കടത്ത് കേസുകൾ കൂടുതലുള്ളത് എന്നതിനാലാണ് മലപ്പുറം എസ്.പിക്ക് അന്വേഷണ ചുമതല നൽകിയതെന്നാണ് സൂചന. സംസ്ഥാന തലത്തിൽ അന്വേഷണം വ്യാപിക്കേണ്ട ഘട്ടം വന്നാൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |