കൊല്ലം: സ്വകാര്യ ബസുടമയായ അഞ്ചൽ അഗസ്ത്യക്കോട് ഉല്ലാസിനെ അഞ്ചലിൽ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. പൊള്ളലാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. മർദനങ്ങളോ പിടിവലികളോ നടന്നതിന്റെ സൂചനകളൊന്നും ശരീരത്തിലില്ല. എങ്കിലും കത്തിച്ചതാണോ ആത്മഹത്യയാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബൈപ്പാസ് അഞ്ചൽ - അയൂർ റോഡിൽ പ്രവേശിക്കുന്നതിനടുത്തുള്ള സെന്റ് ജോർജ് സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെയാണ് ഉല്ലാസിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ പൊള്ളലേൽക്കാത്തതും മൃതദേഹത്തിന് തൊട്ടടുത്തുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്താതിരുന്നതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ സംഭവസ്ഥലത്ത് നിന്ന് തീയും പുകയും ഉയരുന്നത് സമീപത്തെ സ്കൂളിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ സുഹൃത്തുക്കൾ, അവസാനമായി ഫോണിൽ സംസാരിച്ചവർ, ബന്ധുക്കൾ തുടങ്ങിയവരിൽ നിന്ന് വരും ദിവസങ്ങളിൽ പൊലീസ് മൊഴിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |