കൊല്ലം: കല്ലുവാതുക്കലിൽ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അമ്മ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൊവിഡ് പോസിറ്റീവായതിനാൽ 14 ദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ കിട്ടില്ല. ഇക്കാര്യത്തിൽ ഇളവുതേടി ഹൈക്കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിലുള്ള നിയമപ്രകാരം പ്രതിയെ റിമാൻഡ് ചെയ്ത് 14 ദിവസം കഴിഞ്ഞാൽ പൊലീസ് കസ്റ്റഡിയിൽ ലഭിക്കില്ല. അറസ്റ്റിലായ ജൂൺ 22നാണ് രേഷ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം രോഗം സ്ഥിരീകരിച്ചവരുമായി 17 ദിവസത്തേക്ക് സമ്പർക്കം പാടില്ല. അതിനു ശേഷമേ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കൂ. ആലപ്പുഴയിലെ ഒരു കൊലപാതകക്കേസിലും സമാന പ്രതിസന്ധിയാണ്. ഈ കേസിൽ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ആലപ്പുഴ കേസിൽ ഹൈക്കോടതിയിൽനിന്ന് അനുകൂല നിലപാടുണ്ടായാൽ കല്ലുവാതുക്കൽ കേസിലും കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇൻഹറന്റ് പവർ ഉപയോഗിച്ച് ഹൈക്കാടതിക്കോ സുപ്രീംകോടതിക്കോ നിബന്ധനയിൽ ഇളവ് നൽകാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേസിൽ തൊണ്ടിമുതൽ കണ്ടെത്തേണ്ട സാഹചര്യമില്ലാത്തതിനാൽ പ്രതിയെ ജയിലിൽ ചോദ്യം ചെയ്താൽ മതി. കോടതിവിധി പ്രതികൂലമായാൽ അതിനുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അനന്തുവെന്ന പേരിൽ രേഷ്മയുടെ ഫേസ് ബുക്ക് കാമുകനായി അവതരിച്ചത് ഇത്തിക്കരയാറ്റിൽ ചാടി ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമാണെന്ന് തെളിഞ്ഞതോടെ ഫേസ് ബുക്കിൽ നിന്ന് ഇവരുടെ ചാറ്റ് വിവരങ്ങളും മറ്റ് തെളിവുകളും കൂടി ലഭിച്ചശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ചാറ്റിംഗിന്റെ തുടക്കം മുതലുള്ള വിവരങ്ങൾ അമേരിക്കയിൽനിന്ന് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. ഇതിനായി ഫേസ്ബുക്ക് അനുവദിച്ചിട്ടുള്ള ചാനൽ വഴി നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |