തൃശൂർ: സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ തൃശൂർ എക്സൈസ് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടറായ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. വിയ്യൂർ തെക്കൂടം വീട്ടിൽ ബിലാൽ എന്ന് വിളിക്കുന്ന സുജിത്ത് ലാലും കണിമംഗലം ചിറ്റിലപ്പിള്ളി വീട്ടിൽ അമൽ ഷാജുവുമാണ് വലിയാലുക്കൽ അമ്പലത്തിനടുത്ത് പിടിയിലായത്.
നഗരത്തിൽ വിതരണത്തിനായി കൊണ്ടുവന്നിരുന്ന 4 ഗ്രാം എം.ഡി.എം.എയും കടത്തി കൊണ്ട് വരാനുപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവറായ ബിലാൽ ആവശ്യക്കാരെ കണ്ടെത്തുകയും ഗ്രാമിന് 3000 രൂപാ നിരക്കിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. ഓട്ടോയിൽ മയക്കുമരുന്ന് സൂക്ഷിക്കുന്നതിനായി രഹസ്യ അറയും നിർമ്മിച്ചിട്ടുണ്ട്. സഹായത്തിനായി ചെറുപ്പക്കാരെയും കുട്ടികളെയും വാഗ്ദാനം നൽകി കൂടെ കൂട്ടിക്കൊണ്ടുപോകുകയും അവരെയും വിതരണത്തിന് ഉപയോഗിക്കുന്നതുമാണ് രീതി. ഇയാൾക്ക് മയക്കുമരുന്ന് നൽകുന്നവരെയും സൂക്ഷിച്ച് വയ്ക്കുന്നവരെയും കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലായേക്കും. എക്സൈസ് സ്പെഷൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ അനുകുമാർ, സുരേഷ് കുമാർ, രാജേഷ്, ഡിക്സൻ ഡേവീസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, ഡ്രൈവർ മനോജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |