കൊല്ലം: ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞ് മരിച്ച കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രേഷ്മയെ പൊലീസ് ജയിലിലെത്തി ചോദ്യം ചെയ്യും. രേഷ്മയെ കസ്റ്റഡിയിലാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണിത്. കൊവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിരീക്ഷണത്തിലാണ്. കൊവിഡ് നെഗറ്റീവാകുമ്പോൾ ജയിലിൽ ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി സി.ഐ പറഞ്ഞു. രേഷ്മയെ അറസ്റ്റ്ചെയ്ത ദിവസം വീട്ടിലും സംഭവസ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.
അന്വേഷണത്തിനിടെ ജീവനൊടുക്കിയ രേഷ്മയുടെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനിൽ രാധാകൃഷ്ണപിള്ളയുടെ മകൾ ഗ്രീഷ്മ (-22, ശ്രുതി)എന്നിവരാണ് അനന്തുവെന്ന വ്യാജ ഫേസ്ബുക്ക് ഐ.ഡിയിലൂടെ ഒന്നരവർഷത്തിലേറെ രേഷ്മയുമായി ചാറ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രേഷ്മയുടെ അജ്ഞാത ഫേസ്ബുക്ക് കാമുകനെ തിരിച്ചറിയാൻ നിർണായക മൊഴി നൽകിയ ഗ്രീഷ്മയുടെ പരവൂർ സ്വദേശിയായ ആൺ സുഹൃത്തിന്റെയും ആര്യയുടെ ഭർത്തൃമാതാവിന്റെയും രഹസ്യമൊഴി എടുക്കാൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന് പൊലീസ് കഴിഞ്ഞ ദിവസം അപേക്ഷ നൽകി.
വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി രേഷ്മയുമായി ചാറ്റ് ചെയ്ത വിവരം ഗ്രീഷ്മ ആൺ സുഹൃത്തിനോടും തമാശയ്ക്കായി രേഷ്മയെ കബളിപ്പിച്ചിരുന്നെന്നും അത് അബദ്ധമായിപ്പോയെന്നും കാണാതാകുന്നതിന്റെ തലേദിവസം ആര്യ ഭർത്തൃമാതാവിനോടും പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആര്യയുടെ ഭർത്തൃമാതാവും ഗ്രീഷ്മയുടെ സുഹൃത്തും പൊലീസിന് മൊഴി നൽകിയിരുന്നു.ഇവരുടെ മൊഴികൾ കേസിൽ നിർണായകമായതിനാലാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. രേഷ്മയ്ക്ക് വേറെ കാമുകന്മാർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമെന്ന് കണ്ടാൽ കൂടുതൽപ്പേരുടെ മൊഴിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |