കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്ന 12 സാഹചര്യങ്ങൾ നിരത്തി പ്രോസിക്യൂഷൻ വാദം. കൊല്ലം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി എം. മനോജ്കുമാർ മുമ്പാകെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജാണ് സാഹചര്യങ്ങൾ നിരത്തിയത്.
ഉത്രയ്ക്ക് സഹിക്കാനാവാത്ത പീഡനങ്ങൾ ഭർതൃഗൃഹത്തിൽ വച്ച് ഏൽക്കേണ്ടിവന്നെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരാൻ തീരുമാനിച്ചു. ഇനി ബന്ധം തുടരേണ്ടെന്നും സ്ത്രീധനം തിരിച്ചു നൽകണമെന്നും ഉത്രയുടെ സഹോദരൻ സൂരജിനോട് പറഞ്ഞു. ഇതോടെ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സൂരജ് ഉറപ്പു നൽകി. അന്നുമുതലാണ് സൂരജ് ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ആലോചന തുടങ്ങിയത്.
ജനുവരി മുതൽ അണലിയെപ്പറ്റിയും മാപ്പുസാക്ഷി ചാവർകാവ് സുരേഷിനെപ്പറ്റിയും ഇന്റർനെറ്റിൽ തിരഞ്ഞു. 2020 ഫെബ്രുവരി 12 മുതൽ സുരേഷുമായി ബന്ധം സ്ഥാപിച്ച് ഇരുവരും 18ന് ചാത്തന്നൂരിൽ വച്ച് നേരിൽ കണ്ടു. വിഷമുള്ള പാമ്പിനെ ചോദിച്ചതനുസരിച്ച് ഫെബ്രുവരി 24 ന് കല്ലുവാതുക്കൽ ഉൗഴായിക്കോട് നിന്ന് സുരേഷ് പിടിച്ച അണലിയെ സൂരജിന് കൈമാറി. തൊട്ടടുത്ത ദിവസം മുകളിലെ കിടപ്പുമുറിയിൽ നിന്ന് മൊബൈൽ ഫോണെടുക്കാൻ പോയ ഉത്ര പടിക്കെട്ടിൽ പാമ്പിനെ കണ്ടത് യാദൃശ്ചികമല്ല, അത് കൊലപ്പെടുത്താനുള്ള സൂരജിന്റെ പാളിപ്പോയ ആദ്യ ശ്രമമായിരുന്നു.
വാദം സാമന്യ ബുദ്ധിക്ക് നിരക്കാത്തത്
2020 മാർച്ച് 3ന് പുലർച്ചെ ഒന്നിനാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. വേദന കൊണ്ട് പുളഞ്ഞിട്ടും പുലർച്ചെ 2.54 ന് മാത്രമാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ സുഹൃത്ത് സുജിത്തിന്റെ സഹായം തേടിയത്. സമയം വൈകിപ്പിച്ചത് ഉത്രയുടെ മരണം ഉറപ്പാക്കാനായിരുന്നു. എന്നാൽ സന്ദർഭോചിതമായ ചികിത്സ ലഭിച്ചതിനാൽ ഉത്രയുടെ ജീവൻ അന്ന് രക്ഷിക്കാനായി. വീട്ടിൽ രണ്ട് വാഹനം ഉണ്ടായിട്ടും സൂരജ് സ്വയം ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോകാതിരിക്കാൻ കോടതിയിൽ നൽകിയ വിശദീകരണം താനന്ന് മദ്യപിച്ചിരുവെന്നാണ്. ഈ വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് പ്രോസക്യൂഷൻ പറഞ്ഞു.
അണലിയുടെ കടിയേറ്റ് ഉത്ര ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ സൂരജ് മൂർഖൻ പാമ്പിനെ തിരഞ്ഞുതുടങ്ങി. ഒരു മാസത്തിനു ശേഷം വീണ്ടും ചാവർകാവ് സുരേഷിനെ വിളിച്ചതും മൂർഖനെ ആവശ്യപ്പെട്ടതും ഉത്ര ചികിത്സയിൽ കഴിഞ്ഞിരുന്ന പുഷ്പഗിരി ആശുപത്രിയിൽ വച്ചാണെന്ന് ഫോൺ ടവർ ലൊക്കേഷൻ കാണിച്ച് പ്രോസിക്യൂഷൻ കോടതിയെ ബോദ്ധ്യപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |