വർക്കല: മാരകായുധങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആറ്റിപ്ര ആറ്റിൻകുഴി ചേമ്പ് പറമ്പ് സ്വരാജ് ഭവനിൽ സ്യാം സുരാജ് (30), കഴക്കൂട്ടം പോങ്ങറ പ്രിയ നിവാസിൽ പ്രിയൻ (29) എന്നിവരാണ് പിടിയിലായത്. ശ്രീകാര്യം, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി കേസുകളിൽ പ്രതികളാണ്. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ഇവർ പൊലീസ് പിടിയിലായത്.
മാരകായുധങ്ങളുമായി ക്രിമിനൽ സംഘം കാറിൽ വർക്കലയിൽ എത്തിയതായി ഡി.വൈ.എസ്.പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് വാഹനപരിശോധന ശക്തമാക്കി. ഇതിനിടെ പൊലീസ് പട്രോൾ സംഘത്തെ കണ്ട് ഒരു കാർ നിറുത്താതെ പോയി. ഇതിനെ അന്വേഷണസംഘം പിന്തുടർന്നു. മരക്കടമുക്കിൽ മതിലിലിടിച്ച് നിന്ന കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. കാറിൽ നിന്ന് വാൾ ഉൾപ്പെടെ മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ഷംസുദ്ദീൻകുഞ്ഞ്, ലാൽ, എ.എസ്.ഐമാരായ ശരത്, സുഭിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, ജെസീൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |