തിരുവനന്തപുരം: സഹോദരങ്ങളായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി. കണ്ണമ്മൂല ചെന്നിലോട് മൂലയിൽ വീട്ടിൽ അശ്വിൻ (20), പേട്ട കാക്കോട് ലെയിൻ പുത്തൻവീട്ടിൽ ആദിത്യൻ (21) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേട്ട കുടവൂർ ജംഗ്ഷന് സമീപമുള്ള ഇടറോഡിൽ വച്ച് സ്ഥലവാസികളും സഹോദരങ്ങളുമായ ജിത്തു, ജിതിൻ എന്നിവരെ നാലംഗസംഘം ക്രൂരമായി മർദ്ദിക്കുകയും വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതികൾക്ക് കഞ്ചാവ് കച്ചവടമാണെന്ന് പറഞ്ഞുപരത്തി എന്നാരോപിച്ചായിരുന്നു അക്രമം.
ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ. പൃഥിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ ബിനുകുമാർ, എസ്.ഐമാരായ നിയാസ്, സതീഷ്‌കുമാർ, സി.പി.ഒമാരായ പ്രശാന്ത്, പ്രകാശ്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവിൽ കഴിയുന്ന മറ്റു പ്രതികൾക്കായി പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |