കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടാം പ്രതി ഇന്ത്യേഷിനെ ഇതുവരെ പിടികൂടാനായില്ല. ഇയാൾ ജില്ല വിട്ടതായാണ് സംശയിക്കുന്നത്. യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂട്ടറിൽ തന്നെ ഇയാൾ രക്ഷപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. നാടിനെ നടുക്കിയ സംഭവം കഴിഞ്ഞ് നാലു ദിവസമായിട്ടും പ്രതി വലയിലാകാത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർത്തുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തു നിന്ന് മുണ്ടിക്കൽ താഴത്തെ ബസ് ഷെഡിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽ ഇയാളുടെ സ്കൂട്ടർ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതും ഇയാളെ കണ്ടെത്താൻ വെല്ലുവിളിയാകുന്നു. കെട്ടിടനിർമ്മാണ തൊഴിലാളിയായ ഇന്ത്യേഷിന്റെ കോഴിക്കോട് പന്തീർപാടത്തെ വീട്ടിലും ഇയാൾ പോകാനിടയുളള വിവിധ കേന്ദ്രങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. പീഡനത്തിന് ശേഷം ഒരു വട്ടം വീട്ടിലെത്തിയ ഇയാൾ പിന്നീട് മലപ്പുറത്തേക്ക് പോയതായാണ് വിവരം. 2003ൽ കാരന്തൂരിൽ മൂന്ന് പേരെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്ന ഇന്ത്യേഷ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വ്യക്തിയാണ്.
ഇന്ത്യേഷ് നേരത്തെ ബി.ജെ.പി പ്രവർത്തകനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. റിമാൻഡിലുളള ഒന്നും മൂന്നും പ്രതികളായ ഗോപീഷിനെയും മുഹമ്മദ് ഷമീറിനെയും കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. അമ്മയുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ വീട്ടിൽ വിടാമെന്ന് പറഞ്ഞായിരുന്നു പ്രതികൾ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |