തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് കടത്ത് കേസിൽ പിടിയിലായ രണ്ട് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതിയായ ടാങ്കർ ഡ്രൈവർ സിജോ തോമസിനും മൂന്നാം പ്രതിയായ ജീവനക്കാരൻ അരുൺകുമാറിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇരുവരെയും ഓൺലൈനിലൂടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ പൊലീസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴയിലെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ഒന്നാം പ്രതിയായ ടാങ്കർ ഡ്രൈവർ നന്ദകുമാർ ഉൾപ്പടെ മൂന്നുപേരെയാണ് കഴിഞ്ഞദിവസം പുളിക്കീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നത്. തെളിവെടുപ്പിനായി നന്ദകുമാറുമായി പൊലീസ് ഇന്ന് മദ്ധ്യപ്രദേശിലേക്ക് പോകും. രണ്ട് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്ന് 20,386 ലിറ്റർ സ്പിരിറ്റ് മദ്ധ്യപ്രദേശിലെ സെന്തുവയിൽ വച്ച് ഏഴാം പ്രതി അബുവിന് മറിച്ചുവിറ്റതായി പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സിജോതോമസിന് കൊവിഡായതിനാലാണ് നന്ദകുമാറിനെ മാത്രം കൊണ്ടുപോകുന്നത്. നാലാം പ്രതിയും ഫാക്ടറിയിലെ ജനറൽ മാനേജരുമായ അലക്സ് പി. എബ്രഹാമും അഞ്ചാം പ്രതിയും കമ്പനിയിലെ പേഴ്‌സണൽ മാനേജരുമായ ഹാഷിമും പത്തനംതിട്ട കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |