നെടുങ്കണ്ടം: പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് മെമ്പർ അടക്കം മൂന്നു പേർ അറസ്റ്റിലായി. പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) ആണ് അതിക്രമത്തിനിരയായത്. നെടുങ്കണ്ടം അഞ്ചാം വാർഡ് മെംബർ അജീഷ് മുതുകുന്നേൽ, എട്ടുപടവിൽ ബിജു, അമ്മൻചേരിൽ ആന്റണി എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. അജീഷ് മുതുകുന്നേൽ സി.പി.ഐ ഉടുമ്പൻചോല മണ്ഡലം കമ്മറ്റി അംഗവും എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്.
സംഭവത്തെക്കുറിച്ച് തങ്കമണിയമ്മ പറയുന്നത് ഇങ്ങനെയാണ്: തങ്കമണിയമ്മയുടെ ഭർത്താവ് ശശിധരൻപിള്ള നടത്തുന്ന കടയുടെ മുന്നിൽ വാട്‌സ് ആപ്പ് ചാറ്റിനെ ചൊല്ലി രണ്ട് പേർ തമ്മിൽ തർക്കമുണ്ടായി. കടയുടെ മുന്നിൽ തർക്കം രൂക്ഷമായപ്പോൾ ശശിധരൻപിളള കടയുടെ മുൻവശത്തു തർക്കം പാടില്ലെന്ന് പറഞ്ഞു. ഇതോടെ പ്രദേശവാസിയായ യുവാവ് ശശിധരനുമായി തർക്കത്തിൽ ഏർപ്പെട്ടു. തർക്കം ഭീഷണിയായതോടെ ശശിധരൻപിള്ള നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകി. പരാതിയിൽ ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി തീർപ്പാക്കി. പരാതി നൽകിയതിനുള്ള വൈരാഗ്യത്തെ തുടർന്നാണ് രാവിലെ 7ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലെത്തിയ മൂന്നംഗ സംഘം കടയിൽ അതിക്രമിച്ച് കയറിയത്. കടയിലുണ്ടായിരുന്ന ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മയുടെ തലയിലുടെ പെട്രോൾ ഒഴിച്ചു. മുടിക്കുത്തിനു കുത്തിപ്പിടിച്ചു. കമ്പിവടിക്കുള്ള അക്രമണത്തിൽ തങ്കമണിയുടെ ദേഹമാസകലം പരിക്കേറ്റു. പ്രാണരക്ഷാർത്ഥം തങ്കമണിയമ്മ ഓടി രക്ഷപെട്ടു. ഇതിനിടെ കടയിലെ സാധനങ്ങൾ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്തു. ഇതിനു ശേഷം കടക്കുള്ളിൽ തീയിട്ടു. പരിഭ്രാന്തിയിലായ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി വീടിനും കടയ്ക്കും കാവൽ ഏർപ്പെടുത്തി. അക്രമിസംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ തങ്കമണിയമ്മ ചികിത്സയിലാണ്. പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോൾ തങ്കമണിയമ്മ കുഴഞ്ഞു വീണു.തങ്കമണിയമ്മയെ ഡീൻ കുര്യക്കോസ് എം.പി ആശുപത്രിയിൽ സന്ദർശിച്ചു. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി.
സി.പി.ഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗം അജീഷ് മുതുകുന്നേലിനെ മണ്ഡലം കമ്മിറ്റിയിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ. ധനപാൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |