കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണെന്ന് വീട്ടുകാർ ആവർത്തിച്ച് പറയുമ്പോഴും കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെതിരെ സ്ത്രീധനപീഡന മരണം (ഐ.പി.സി 304 ബി) വകുപ്പ് ചുമത്തിയാണ് കുറ്റപത്രം നൽകുക. മറ്റു വകുപ്പുകളൊന്നും ആദ്യ കുറ്റപത്രത്തിൽ വേണ്ടെന്നാണ് തീരുമാനം. തുടരന്വേഷണത്തിലെ തെളിവുകൾ അനുസരിച്ച് ആവശ്യമെങ്കിൽ അനുബന്ധ കുറ്റപത്രം നൽകും.
ജാമ്യത്തിനായി കിരൺ തുടർച്ചയായി കോടതികളെ സമീപിക്കുന്നതിനാൽ, ജാമ്യം ലഭിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനാണ് ശ്രമം. ഇതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കിരൺ അറസ്റ്റിലായി 30 ദിവസം തികയും മുമ്പ് കുറ്റപത്രം നൽകുകയെന്ന വെല്ലുവിളിയാണ് അന്വേഷണസംഘം നേരിടുന്നത്.
കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനുമായി അന്വേഷണത്തിന് നേതൃത്വം നൽകുന്ന ശാസ്താംകോട്ട ഡിവൈ.എസ്.പിയുടെ സ്ഥലം മാറ്റ ഉത്തരവുപോലും സംസ്ഥാന സർക്കാർ ഇടപെട്ട് റദ്ദ് ചെയ്തിരുന്നു. തുടക്കം മുതൽ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ശാസ്താംകോട്ട ഡിവൈ.എസ്.പി രാജ് കുമാറാണ് കേസിൽ കുറ്റപത്ര സമർപ്പണത്തിനും നേതൃത്വം നൽകുന്നത്.
നിലമേലെ വീട്ടിൽ തെളിവെടുക്കുമോ?
പൊലീസ് കസ്റ്റഡിയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ കിരണിന് കൊവിഡ് നെഗറ്റീവായെങ്കിലും നിലമേലുള്ള വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും തീരുമാനമായില്ല. കൊവിഡിന്റെ ഭാഗമായുള്ള റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്ന കിരണിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്വാറന്റൈൻ പീരീഡ് അവസാനിച്ചശേഷം ഒരിക്കൽകൂടി കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
വിസ്മയുടെ വീട്ടിൽ കിരണിനെ തെളിവെടുപ്പിന് എത്തിക്കുന്നത് ചില സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. നിലമേലെ വീട്ടിൽ വച്ചും കിരൺ വിസ്മയയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. കൂടാതെ സ്ത്രീധനമായി ലഭിച്ച കാർ വിസ്മമയുമായി പിണങ്ങി ഇടിച്ചുതകർക്കാൻ ശ്രമിച്ച സംഭവവുമുണ്ടായി. ഇത്തരം കാര്യങ്ങളിൽ തെളിവെടുക്കുന്നതിനും വിസ്മമയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാർ കിരണിന്റെ സാന്നിദ്ധ്യത്തിൽ തിരിച്ചറിയുന്നതിനുമാണ് തെളിവെടുപ്പ് വേണ്ടിവരുന്നത്. വിസ്മയയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന കാർ കിരണിന്റെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാനും വിസ്മയയുടെ വീട്ടിൽ വച്ചും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലും കിരൺ വിസ്മയയെ ക്രൂരമായ ഉപദ്രവങ്ങൾക്ക് ഇരയാക്കിയത് സംബന്ധിച്ച വിവരങ്ങൾ മനസിലാക്കുകയുമാണ് തെളിവെടുപ്പിന്റെ ഉദ്ദേശം.
കഴിഞ്ഞ ജനുവരിയിലാണ് നിലമേലിലെ വീട്ടിൽവച്ച് കിരൺ വിസ്മയയെ മർദ്ദിച്ചത്. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ കിരണിൽ നിന്ന് പൊലീസിന് ചോദിച്ചറിയേണ്ടതുമുണ്ട്. സ്ത്രീധനമായി ലഭിച്ച കാർ ഇഷ്ടമായില്ലെന്നും വിറ്റ് പണം നൽകാനും ആവശ്യപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് മർദ്ദനത്തിനും വിസ്മയയുടെ മരണത്തിനും ഇടയാക്കിയത്. വിസ്മയയുടെ മരണത്തിൽ ഐ.ജിയുടെ നേതൃത്വത്തിൽ പഴുതടച്ച അന്വേഷണമാണ് നടന്നുവരുന്നത്.
കൊലപാതകമോ? ഉറപ്പിക്കാൻ പഴുതടച്ച് അന്വേഷണം
വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തിൽ ബന്ധുക്കൾ ഉറച്ച് നിൽക്കുമ്പോൾ മരണകാരണം വ്യക്തമായി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൂർണമായും ഉറപ്പിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് സൂചന.166 സെന്റീമീറ്റർ ഉയരമുള്ള വിസ്മയ 185 സെന്റീമീറ്റർ ഉയരമുള്ള ശുചിമുറിയിലെ ജനാലയിൽ എങ്ങനെ തൂങ്ങിമരിക്കുമെന്ന ചോദ്യമാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. ഇക്കാര്യത്തിൽ ഫോറൻസിക് വിദഗ്ദരുടെയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെയും അഭിപ്രായങ്ങൾക്കൊപ്പം ഈ മേഖലയിലെ മറ്റ് വിദഗ്ദ്ധരുടെ ഉപദേശങ്ങളും പൊലീസ് തേടുന്നുണ്ട്.
വിസ്മയ തൂങ്ങിമരിച്ചതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കിരണും വീട്ടുകാരും. വിസ്മയയുടെ ബന്ധുക്കൾ ആരോപിക്കും പോലെ കൊലപ്പെടുത്തിയശേഷം കെട്ടിതൂക്കിയതാണെങ്കിൽ മരണകാരണമായേക്കാവുന്ന മറ്റ് തെളിവുകളൊന്നും പോസ്റ്റുമോർട്ടം പരിശോധനയിൽ നിന്ന് പ്രാഥമികമായി പൊലീസിന് ലഭിച്ചിട്ടില്ല. ജീവനെടുക്കാൻ മതിയായ പരിക്കുകളൊന്നും വിസ്മയയുടെ ശരീരത്ത് കണ്ടിട്ടില്ല. എന്തെങ്കിലും വിഷവസ്തുക്കളുടെ സാന്നിദ്ധ്യമോ ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളോ പൊലീസിന് ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കൊലപ്പെടുത്തിയതാണെന്ന് കരുതിയാൽ തന്നെ കിരണിന് തനിച്ച് മൃതദേഹം കെട്ടിത്തൂക്കാൻ കഴിയില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. പരസഹായമുണ്ടെങ്കിലേ അതിന് കഴിയൂ. അത്തരത്തിൽ ബലംപ്രയോഗിച്ച ലക്ഷണങ്ങളും മൃതദേഹത്തിന് പുറമേയോ ആന്തരികമായോ കണ്ടെത്താനായിട്ടില്ല.
വിസ്മമയുടെ കഴുത്തിൽ കാണപ്പെട്ട കെട്ട് ഭാഗത്തെ ശരീരത്തിന്റെ ജൈവിക ലക്ഷണങ്ങളും ത്വക്കിന്റെയും പേശികളിലെയും മറ്റും രക്തം കട്ടപിടിച്ചിരിക്കുന്ന ലക്ഷണങ്ങളുടെ ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയേ തൂങ്ങിമരണമാണോ കെട്ടിത്തൂക്കിയതാണോയെന്ന് പൊലീസിന് ഉറപ്പാക്കാനാകൂ. ഒപ്പം രാസപരിശോധനാ ഫലവും നിർണായകമാകും. കേസിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും മറ്റ് വിധത്തിലുള്ള അന്വേഷണങ്ങളും പൂർത്തിയാക്കുന്ന അന്വേഷണ സംഘം, രാസപരിശോധനാഫലം കൂടി ലഭിച്ചാലുടൻ അതിന്റെ അടിസ്ഥാനത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തികൊണ്ടിരിക്കുന്നത്. വിസ്മയയയ്ക്ക് നേരിടേണ്ടി വന്ന പീഡനങ്ങളിലോ മരണത്തിലോ ഏതെങ്കിലും വിധത്തിൽ കിരണിന്റെ വീട്ടുകാർക്കോ ബന്ധുക്കൾക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവരെയും കേസിൽ പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അങ്ങനെയെങ്കിൽ കുറ്റാന്വേഷണ ചരിത്രത്തിൽ പ്രത്യേകതയുള്ള കേസായി ഇത് മാറും. വിസ്മയ നേരിട്ട ഗാർഹിക പീഡനങ്ങളെക്കുറിച്ച് സമാന്തര അന്വേഷണവും തുടരുകയാണ്. കിരൺകുമാറിനു വേണ്ടി ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ 12ന് വാദം കേൾക്കും. അതേ സമയം, സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും പ്രതിയുമായ കൊല്ലം സ്വദേശി എസ്. കിരൺകുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. വസ്തുതകൾ ഇല്ലാതെയാണ് സ്ത്രീധന മരണക്കുറ്റം ആരോപിക്കുന്നതെന്നും കെട്ടിച്ചമച്ച കേസാണെന്നും കാണിച്ചാണ് ഹർജി. കിരണിന്റെ നിയമപോരാട്ടങ്ങളും പൊലീസിന്റെ അന്വേഷണ മികവും വരും ദിവസങ്ങളിൽ സജീവചർച്ചയ്ക്കാകും വഴിയൊരുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |