പോത്തൻകോട്: വീടുകയറി ഗൃഹനാഥനെ മർദ്ദിക്കുകയും കാർ അടിച്ചു തകർക്കുകയും റോഡിലിറങ്ങി ആയുധങ്ങൾ കാട്ടി വഴിയാത്രക്കാരെ ആക്രമിച്ച് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഘത്തിലെ ഒരാൾ പിടിയിലായി. കഴക്കൂട്ടം കിഴക്കുംഭാഗം ശിവനഗർ എസ്.എൽ. ഭവനിൽ ബിനീഷാണ് (32) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവിന്റെ വീട്ടിൽക്കയറി അയാളെ കമ്പിവടി കൊണ്ടും ബിയർ കുപ്പി കൊണ്ടും അടിച്ചശേഷം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ അടിച്ച് തകർത്തു. തുടർന്ന് റോഡിലിറങ്ങിയ സംഘം വഴിയാത്രക്കാരായ ചിലരെ തടഞ്ഞുനിറുത്തി അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു.
കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിരവധി മോഷണക്കേസുകളിലും പീഡനം വധശ്രമക്കേസുകളിലും പ്രതിയാണ് പിടിയിലായ ബിനീഷ്. നെടുമങ്ങാട് ഡി.വൈ.എസ്.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ പോത്തൻകോട് എസ്.എച്ച്.ഒ ശ്യം, എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, സജു, സി.പി.ഒമാരായ അപ്പു, ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും മൂന്നും പ്രതികൾ ഒളിവിലാണ്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ ക്വട്ടേഷനാണോ ആളുമാറി ആക്രമിച്ചതാണോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |