കോട്ടയം: പൊലീസിന്റെ പിടി അയഞ്ഞതോടെ ജില്ലയിൽ വീണ്ടും ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നു. സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി നടത്തിയ ശേഷം ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടുന്നത്. കഴിഞ്ഞദിവസം ഗുണ്ടാസംഘം നടത്തിയ വെല്ലുവിളിയ്‌ക്കൊടുവിൽ ഗാന്ധിനഗറിൽ കഞ്ചാവ് കച്ചവടക്കാരനായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ഇതിന്റെ പ്രതികാരമായി മറ്റൊരു യുവാവിന്റെ വീട് കയറി ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഈ രണ്ടു കേസിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘങ്ങൾ ഇപ്പോഴും അഴിഞ്ഞാടുകയാണ്.
കഴിഞ്ഞ ദിവസം ഗുണ്ടാ സംഘത്തലവനും കഞ്ചാവ് കച്ചവക്കാരനുമായ അലോട്ടിയെ ജയിൽ മാറ്റുന്നതിനായി കൊണ്ടുവരുന്നതിനിടെ നഗരമധ്യത്തിൽ പൊലീസിനെ ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ സംഘർഷത്തിൽ ഉൾപ്പെട്ട ഒരു പ്രതിയെ മാത്രമാണ് പൊലീസ് ഇതുവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസം കോട്ടയം നഗരമധ്യത്തിൽ ഗുണ്ടാ സംഘം അഴിഞ്ഞാടിയത് പെൺവാണിഭസംഘം താമസിക്കുന്ന വീട്ടിലായിരുന്നു. നഗരമധ്യത്തിൽ പെൺവാണിഭവും ക്വട്ടേഷൻ പ്രവർത്തനവും നടന്നിട്ടും പൊലീസ് ഒന്നും അറിഞ്ഞിരുന്നില്ല. ഒടുവിൽ പെൺവാണിഭ സംഘത്തിന്റെ താവളത്തിൽ അതിക്രമിച്ച് കയറിയ ഗുണ്ടാസംഘം, യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചപ്പോൾ മാത്രമാണ് സംഭവം പൊലീസ് അറിഞ്ഞത്.
ഏറ്റുമാനൂരിൽ കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി ഗുണ്ടാ സംഘം നേർക്കുനേർ വെല്ലുവിളിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇതേ ഗുണ്ടാ സംഘാംഗങ്ങൾ തമ്മിൽ ആർപ്പൂക്കര വില്ലൂന്നിയിൽ ഏറ്റുമുട്ടിയത്. ഈ സംഘത്തിലെ ഒരാളെ ആക്രമിച്ചതിന്റെ പ്രതികാരമായി കഴിഞ്ഞ ദിവസം വീട് കയറി ആക്രമണവും ഉണ്ടായി. പെട്രോൾ ബോംബുമായി എത്തിയാണ് ഗുണ്ടാസംഘം ഇവിടെ ആക്രമണം അഴിച്ചുവിട്ടത്.
വൈറൽ വെല്ലുവിളി
ആർപ്പൂക്കര സ്വദേശിയായ ഒരു ഗുണ്ട കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി നടത്തിയ വെല്ലുവിളി വൈറലായിരുന്നു. ജയിലിൽ കഴിയുന്ന ഗുണ്ട അലോട്ടിയെയാണ് ഇയാൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറഞ്ഞത്. ഇതിനു ശേഷം ഗുണ്ടാ സംഘങ്ങൾ നേർക്കുനേർ ഏറ്റുമുട്ടുകയും ചെയ്തു. ഇതിനു ശേഷമാണ് അലോട്ടിയുടെ സംഘാംഗമായ മറ്റൊരു ഗുണ്ട വീണ്ടും ഭീഷണിമുഴക്കിയത്. അലോട്ടി ജയിലിൽ നിന്നും ഇറങ്ങിയാൽ നിന്നെയൊക്കെ അലോട്ടി ശരിയാക്കുമെന്നായിരുന്നു ഇയാളുടെ വൈറൽ വീഡിയോയിലെ ഭീഷണി.
ഗുണ്ടകൾക്കെതിരെ നടപടി കർശനമാക്കും
നിലവിൽ ജില്ലയിൽ ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തുന്നവരെ കരുതൽ തടങ്കലിലാക്കുകയോ, കാപ്പ ചുമത്തി നാട് കടത്തുകയോ ചെയ്യുന്നുണ്ട്.
ഡി.ശില്പ
ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |