കണ്ണൂർ: ധർമ്മടത്ത് പതിനഞ്ചുകാരിയെ തലശ്ശേരിയിലെ പ്രമുഖൻ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം. സംഭവത്തിൽ അറസ്റ്റിലായ വ്യവസായി ഷറാറ ഷറഫുദ്ദീൻ റിമാൻഡിലാണ്. ഇയാൾക്ക് ലൈംഗിക ശേഷി ഇല്ലെന്ന തലശ്ശേരി ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി രക്ഷപ്പെടാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ ഭരണപക്ഷത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശപ്രകാരമാണ് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
അതിനിടെ, പ്രവാസി വ്യവസായിക്ക് പെൺകുട്ടിയെ കാഴ്ചവയ്ക്കാൻ കൂട്ടുനിന്ന മാതൃസഹോദരിയെ ചോദ്യം ചെയ്തതിൽ നിന്ന് സാമ്പത്തിക ലാഭം മോഹിച്ചാണ് ഇവരും ഭർത്താവും കുറ്റകൃത്യത്തിന് കൂട്ടുനിന്നതെന്നാണ് പറഞ്ഞത്. ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന തങ്ങൾക്ക് വീടുവയ്ക്കാൻ ഷറാറ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇതിന്റെ പ്രത്യുപകാരമായി സഹോദരിയുടെ മകളെ പത്തുദിവസത്തേക്ക് ഷറഫുദ്ദീന്റെ തലശേരി ഗുഡ് ഷെഡ് റോഡിലൂടെ വീട്ടിൽ കൊണ്ടുവരണമെന്നുമായിരുന്നു കരാർ. തനിക്ക് പല്ലെടുക്കുന്നതിനായി സ്വകാര്യ ആശുപത്രിയിൽ കൂട്ടുവരണമെന്നു പറഞ്ഞാണ് കുട്ടിയെ തലശേരിയിൽ എത്തിച്ചത്.
അതേസമയം, വ്യവസായിക്ക് വേണ്ടി ബദ്ധവൈരികളായി തലശേരി താലൂക്കിൽ പരസ്പരം ആയുധമെടുത്ത് പോരാടുന്ന രണ്ടു പാർട്ടികളിലെ ചിലനേതാക്കളാണ് ഒറ്റക്കെട്ടായി കരുക്കൾ നീക്കുന്നത്. ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന മെഡിക്കൽ റിപ്പോർട്ട് ഇവരുടെ സ്വാധീനഫലമായാണ് കോടതിയിൽ അനുകൂലമായി നൽകിയതെന്ന ആരോപണവുമുണ്ട്. ഏകദേശം അരക്കോടിയോളം രൂപവാരിയെറിഞ്ഞാണ് ഷറഫുദ്ദീന് വേണ്ടി ചില പാർട്ടി നേതാക്കളെ വിലയ്ക്കെടുത്തിരിക്കുന്നതെന്നാണ് ആരോപണവും. പ്രമുഖ ഭരണകക്ഷിയുടെ സഹയാത്രികനായ അഭിഭാഷകനെ ഷറഫുദ്ദീന് വേണ്ടി കളത്തിലിറക്കിയത് ഇദ്ദേഹത്തിന്റെ കീച്ചെയിനായി നടക്കുന്ന മറ്റൊരു പാർട്ടിയുടെ നേതാവാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നേരത്തെ ഷറഫുദ്ദീന്റെ വീടിന് സമീപം പള്ളി പണിയുന്നതുമായി ബന്ധപ്പെട്ടു സ്വന്തം പാർട്ടിക്കാരുമായുണ്ടായിരുന്ന തർക്കം ഒതുക്കി തീർത്തതും ഈ നേതാവാണ്. ഇതിനുപുറമേ സ്വന്തം പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബന്ധുക്കളും പാർട്ടി പ്രവർത്തകരും രോഷാകൂലരായി ഷറഫുദ്ദീനെ ഓഫിസിൽ കയറി മർദ്ദിച്ച സംഭവവും ഒതുക്കി തീർത്തതും ഈ നേതാവ് തന്നെയാണ്. തലശേരി നഗരത്തിൽ ഷറാറ ഗ്രൂപ്പിനായി ഷറഫുദ്ദീൻ വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ എതിർപാർട്ടികളിൽ നിന്ന് ചുളുവിലയ്ക്ക് വിലപേശി വാങ്ങി നൽകിയതും ഇതിന്റെ കമ്മിഷൻ ഈ നേതാവിന് ലഭിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |