വടക്കഞ്ചേരി: മഞ്ഞപ്രയിൽ കഴിഞ്ഞ ദിവസം യുവാവ് ഷോക്കറ്റ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മഞ്ഞപ്ര ചിറ അരുൺ (30), മഞ്ഞപ്ര കിഴക്കുമുറി പ്രതീഷ് (38), മഞ്ഞപ്ര, ആറാം തൊടി രാജേന്ദ്രൻ (30), മഞ്ഞപ്ര ആറാം തൊടി നിഖിൽ (27) എന്നിവരാണ് പിടിയിലായത്.മഞ്ഞപ്ര പണിക്കോട് നാലു സെന്റ് കോളനിയിൽ കൃഷ്ണന്റെ മകൻ അഭയനെ (30) ആണ് മഞ്ഞപ്ര ചേറുംകോട് പാടത്ത് ജൂലായ് ഒമ്പതിന് മരിച്ച നിലയിൽ കണ്ടത്. പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളിലേക്ക് എത്തിച്ചേർന്നത്.അഭയൻ മരിച്ചു കിടക്കുന്നത് കണ്ട സ്ഥലത്ത് നടത്തിയ ഇൻക്വസ്റ്റിൽ നിന്നും പോസ്റ്റുമോർട്ടത്തിൽ നിന്നും മരണകാരണം ഇലക്ട്രിക് ഷോക്കേറ്റാണെന്ന് വ്യക്തമായിരുന്നു. കാട്ടുപന്നി ശല്യമുള്ളതിനാൽ അതിനായി ഒരുക്കിയ ഇലക്ട്രിക് കെണിയിൽപ്പെട്ടാണ് മരിച്ചതെന്നായിരുന്നു പൊലീസ് നിഗമനം.
പരിസര പ്രദേശത്തെ നായാട്ടുകാരെയും ഇലക്ട്രിക് കെണി വച്ച് കാട്ടുപന്നിയെ പിടിക്കുന്നവരെയും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രദേശവാസികളായ നാല് പ്രതികളിലേക്ക് പൊലീസ് എത്തിയത്.പ്രതികളെ ഇന്നലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇലക്ട്രിക് കെണി ഒരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ റിക്കവറി ചെയ്തിട്ടുണ്ട്. മുൻപും പോക്സോ കേസ് അടക്കം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികൾ. മഞ്ഞപ്ര പ്രദേശത്ത് മുൻപും കാട്ടുമൃഗങ്ങളെ ഇലക്ട്രിക് ഷോക്ക് ഉപയോഗിച്ച് വേട്ടയാടിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃഗവേട്ടയെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പുതുക്കോടും കുത്തനൂരും കഴിഞ്ഞ ഒരു വർഷത്തിനകം രണ്ട് സമാന കേസുകളിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, വടക്കഞ്ചേരി ഇൻസ്പെക്ടർ എം. മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വടക്കഞ്ചേരി എസ്.ഐമാരായ എസ്. അനീഷ്, കാശി വിശ്വനാഥൻ, എ.എസ്.ഐമാരായ കെ.എൻ. നീരജ് ബാബു, കെ. മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ.ആർ. രാമദാസ്, എം. ബാബു, സജിത്ത്, സ്ക്വാഡ് അംഗങ്ങളായ ആർ.കെ. കൃഷ്ണദാസ്, റഹിം മുത്തു, യു. സൂരജ് ബാബു, കെ. ദിലീപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
സംഭവം ഇങ്ങനെ
ജൂലായ് എട്ടിന് രാത്രി പത്തോടെ മഞ്ഞപ്ര ചേറുംതൊടി പാടത്ത് സമീപത്തെ മോട്ടോർ ഷെഡിൽ നിന്നും വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ പിടിക്കാൻ പ്രതികൾ ഇലക്ട്രിക് കെണിയൊരുക്കി. അടുത്ത ദിവസം പുലർച്ചെ നാലിന് കെണി സ്ഥാപിച്ച സ്ഥലത്തെത്തിയ പ്രതികൾ അഭയൻ ഷോക്കടിച്ച് വയലിൽ മരിച്ചു കിടക്കുന്നത് കണ്ടു. തെളിവു നശിപ്പിക്കുന്നതിനായി കെണി ഒരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ സ്ഥലത്ത് നിന്നും നീക്കം ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |