ഉദ്യോഗസ്ഥരോട് വിശദീകരണം തേടി
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്വർണം, വെള്ളി ലോക്കറ്റുകൾ വിറ്റ വകയിൽ ദേവസ്വത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായ സംഭവത്തിൽ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. ഇന്നലെ ചേർന്ന ഭരണ സമിതി യോഗമാണ് പരാതി നൽകാൻ തീരുമാനിച്ചത്. 27.5 ലക്ഷം രൂപ നിക്ഷേപിച്ചതിൽ നിന്ന് 16 ലക്ഷം രൂപയാണ് കാണാതായത്. തിരിമറിയുമായി ബന്ധപ്പെട്ട് ബാങ്കിലെ ഉദ്യോഗസ്ഥൻ നന്ദകുമാറിനെ സസ്പെൻഡ് ചെയ്തതായും തുക പൂർണമായും ദേവസ്വത്തിന്റെ അക്കൗണ്ടിൽ വരവുവയ്ക്കുമെന്നും പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു. തുക നിക്ഷേപിച്ചതിന് നൽകിയ സ്ലിപ്പുകൾ വ്യാജമാണ്. തുക നിക്ഷേപിക്കുമ്പോൾ പരിശോധിക്കാതിരുന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് ഭരണസമിതിയോഗം വിലയിരുത്തി. ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടാനും തീരുമാനിച്ചിട്ടുണ്ട്.
2019 - 20 കാലയളവിലെ ലോക്കറ്റ് വിൽപ്പനയുടെ വരവിലുള്ള തുകയാണ് കുറവ് വന്നത്. ദേവസ്വം ഇന്റേണൽ ഓഡിറ്റിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്വർണം, വെള്ളി ലോക്കറ്റുകൾ വിറ്റ തുക പ്രത്യേക അക്കൗണ്ടായാണ് ബാങ്കിൽ നിക്ഷേപിക്കുന്നത്. ബാങ്കുദ്യോസ്ഥർ ക്ഷേത്രത്തിൽ നേരിട്ടെത്തി പണം സ്വീകരിക്കുകയും ദേവസ്വം അക്കൗണ്ടിൽ നിക്ഷേപിക്കുകയുമാണ് പതിവ്. ബാങ്കുകാർ തുക സ്വീകരിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന്റെ രേഖ അതത് സമയങ്ങളിൽ തന്നെ ദേവസ്വത്തെ ഏൽപ്പിക്കാറുണ്ട്. അവധി ദിനങ്ങളിൽ സി.ഡി.എം മെഷിനിൽ നിക്ഷേപിക്കുകയാണ് പതിവ്. പണം നഷ്ടപ്പെട്ടത് കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ബാങ്കുമായി ബന്ധപ്പെട്ടു. പണം സി.ഡി.എം മെഷീനിൽ നിക്ഷേപിച്ചപ്പോഴുണ്ടായ തകരാറായിരിക്കാം ഇതെന്നാണ് ബാങ്കിന്റെ വിശദീകരണം. ദേവസ്വത്തിന്റെ പണം നഷ്ടപ്പെടില്ലെന്നും വിശദമായ പരിശോധന നടക്കുന്നുണ്ടെന്നും ബാങ്ക് അധികൃതരുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |