നടപടി വണ്ടിപ്പെരിയാർ കേസിനെ തുടർന്ന്
കോട്ടയം: ഇരുപത്തിരണ്ട് മാസം മുമ്പ് ഗുണ്ടുമലയിൽ എട്ട് വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. ലോക്കൽ പൊലീസ് കേസ് ക്ളോസ് ചെയ്ത കേസാണ് വീണ്ടും അന്വേഷിക്കുന്നത്. ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിനെ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ ഇടുക്കി ജില്ലാപൊലീസ് മേധാവി ഉത്തരവിട്ടത്. ഇടുക്കി നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിൽ മൂന്നാർ, ദേവികുളം സി.ഐമാർ അടുങ്ങുന്ന എട്ടംഗ സംഘം അന്വേഷണ ചുമതല ഏറ്റെടുത്തു.
മൂന്നാർ ഗുണ്ടുമലയിൽ കയർ കഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടി മൃഗീയ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നുവെങ്കിലും പ്രതിയെക്കുറിച്ച് ഒരു സൂചനയും കിട്ടിയില്ലന്നായിരുന്നു പൊലീസിന്റെ ഭാക്ഷ്യം. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി പൊലീസ് പിടിയിലായതോടെയാണ് ഗുണ്ടുമലയിലെ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാൻ ജില്ലാ പൊലീസ് നടപടി സ്വീകരിച്ചത്.
2019 സെപ്തംബർ 9നാണ് മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിൽ പാണ്ടിയമ്മാളുടെ എട്ട് വയസുകാരിയായ മകളെ കിടപ്പുമുറിയിലെ തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സമയത്ത് കാഴ്ചക്കുറവുള്ള മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാകാം മരണകാരണമെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് കൊലപാതക സാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടിയത്. കുട്ടി പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഈ കേസിൽ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പരാതികളോ പൊലീസിന് മേൽ സമ്മർദ്ദമോ ഇല്ലാതിരുന്നതാണ് അന്വേഷണത്തിലെ ആലസ്യത്തിന് കാരണമായത്. ബന്ധുക്കൾ പരാതി നൽകാൻ തയ്യാറാകാതിരുന്ന ഈ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അസ്വഭാവിക മരണത്തിന് കേസ്സെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |