നെടുങ്കണ്ടം: ഭാര്യ സഹോദരനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച വിമുക്തഭടനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം മഞ്ഞപ്പെട്ടി എട്ടുമുട്ട് ഈഴോർമറ്റത്തിൽ സിബി തോമസാണ് (49) അയൽവാസിയും ഭാര്യ സഹോദരനുമായ നെടുങ്കണ്ടം താന്നിവിളയിൽ മനോജിനെ ഡബിൾബാരൽ തോക്കുമായി വീട്ടിലെത്തി വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം മനോജാണെന്ന് ആരോപിച്ചാണ് വധശ്രമം ഉണ്ടായത്.
സ്വന്തം പേരിലുള്ള ലൈസൻസ് ഉള്ള ഡബിൾ ബാരൽ തോക്കുമായാണ് സിബി വീടിനോട് ചേർന്നുള്ള കൃഷി സ്ഥലത്ത് നിന്ന മനോജിന്റെ നേർക്ക് എത്തിയത്.
സിബി തോക്കുമായി വരുന്നത് കണ്ട മനോജ് വീട്ടിലേയ്ക്ക് ഓടി. പുറകെ എത്തിയ സിബി ആദ്യം കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിച്ചു. ഇതിനിടെ ഓടി വീട്ടിൽ കയറിയ മനോജിന് നേർക്ക് വെടി ഉതിർക്കുകയായിരുന്നു.
പിന്നാലെ എത്തിയ സിബി മനോജിനെ ലക്ഷ്യം വെച്ച് വെടിവെച്ചെങ്കിലും ലക്ഷ്യം തെറ്റി സമിപത്തെ മരത്തിലാണ് കൊണ്ടത്. വിവരം അറിഞ്ഞ കട്ടപ്പന ഡിവൈ.എസ്പി നിഷാദ്മോന്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് പ്രതിയെ കൈയോടെ പിടികൂടി. തോക്കിന് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
21 വർഷത്തെ പട്ടാള സർവ്വീസിന് ശേഷം തിരികെ എത്തിയ സിബി രണ്ട് വർഷം മർച്ചന്റ് നേവിയിൽ ജോലി ചെയ്തിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് തിരികെ നാട്ടിലെത്തിയ ഇയാൾ മദ്യപിച്ച് അയൽവാസികളുമായി വഴക്കുണ്ടായി. ഈ കേസിൽ ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു.
വധശ്രമത്തിനാണ് നെടുങ്കണ്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. നെടുങ്കണ്ടം സിഐ ബിനു വി എസ്, സബ് ഇൻസ്പെക്ടർ ജി അജയകുമാർ, സുനിൽ മാത്യു,സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബിബിൻ സെബാസ്റ്റ്യൻ,പ്രദീപ് കുമാർ,മനു,ദീപു തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |