ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയും തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കുഞ്ഞ് മരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ അമ്മയ്ക്കെതിരെയുള്ള തെളിവായി ഫേസ് ബുക്കിൽ നിന്നുള്ള വിശദമായ രേഖകൾ ഇല്ലാതെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. അമ്മ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലിൽ റിമാൻഡിലാണ്. ഫേസ്ബുക്കിലൂടെ സൗഹൃദം പുലർത്തിയിരുന്ന കാമുകൻ അനന്തുവിനൊപ്പം പോകാനാണ് ഗർഭവും പ്രസവവും ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മറച്ചുവച്ചതെന്നും കുഞ്ഞിനെ ഉപേക്ഷിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും രേഷ്മ മൊഴി നൽകിയിരുന്നു.
ഫേസ്ബുക്ക് കാമുകൻ കുഞ്ഞിനെ ഉപേക്ഷിക്കാനോ കൊല്ലാനോ പ്രേരിപ്പിച്ചിട്ടില്ലാത്തതിനാൽ ഫേസ്ബുക്കിലെ രേഖകളില്ലാതെ തന്നെ കുറ്റപത്രം സമർപ്പിക്കാമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അനന്തുവെന്ന അക്കൗണ്ടുകളിൽ ഒരെണ്ണം കേസന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത ഉറ്റബന്ധുക്കളായ ഗ്രീഷ്മ, ആര്യ എന്നിവർ വ്യാജമായി തയ്യാറാക്കിയതായിരുന്നു.ഇതേപേരിൽ മൂന്ന് അക്കൗണ്ടുകൾ വേറെയും ഉണ്ടായിരുന്നു.
കേസിൽ കോടതിയിൽ നിന്ന് രേഷ്മയ്ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു മുമ്പ് കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബ്ബാർ പറഞ്ഞു. ജനുവരി 5ന് പുലർച്ചെയായിരുന്നു നവജാതശിശുവിനെ റബർ മരങ്ങൾക്കിടയിലെ കരിയിലക്കൂട്ടത്തിൽ കാണപ്പെട്ടത്. ന്യുമോണിയ ബാധിച്ച കുഞ്ഞ് അന്നു രാത്രിയോടെ മരിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |