പാറശാല: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് വാർഡ് മെമ്പറെ ഗുണ്ടകൾ ചേർന്ന് വെട്ടിപ്പരിക്കേല്പിച്ചു. കൊറ്റാമം വാർഡ് മെമ്പറും ആറയൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ഡി. ഷിബുവിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. ആറയൂർ ബാങ്ക് ഹെഡ് ഓഫീസിലെ നൈറ്റ് വാച്ചർ കൂടിയായ ഷിബു ആഹാരം കഴിച്ചശേഷം ബാങ്കിലേക്ക് മടങ്ങുമ്പോൾ രാത്രി 9.30ന് ആറയൂർ എ.ജി ചർച്ചിന് സമീപത്തുവച്ചാണ് അഞ്ചംഗ സംഘം വടിവാളും മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്.
ഭയന്ന് അടുത്തുള്ള വീട്ടിൽ ഓടിക്കയറിയ ഷിബു മറിഞ്ഞുവീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഷിബുവിനെ നാട്ടുകാർ ചേർന്ന് പാറശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയിലേറ്റ ഗുരുതരമായി മുറിവിന് 20 തുന്നലുകൾ വേണ്ടിവന്നു. ആറയൂർ പുതുക്കുളത്തിന് സമീപം വണ്ടിച്ചിറ തോടിന് കുറുകെ നിർമ്മിക്കുന്ന പാലത്തിനെതിരായ എതിർപ്പുകളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ഷിബുവിന്റെ പരാതി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ ഒരു സ്വകാര്യ വ്യക്തിക്ക് മാത്രം പ്രയോജനം ചെയ്യുന്ന പാലത്തിന്റെ നിർമ്മാണം പാറശാല ബ്ലോക്ക് പഞ്ചായത്തും തൊഴിലുറപ്പിലെ മേൽ ഉദ്യോഗസ്ഥരും ചേർന്ന് ആരംഭിച്ചിരുന്നു. എന്നാൽ നിയമവിരുദ്ധമാണെന്ന പരാതിയെ തുടർന്ന് ചെങ്കൽ ഗ്രാമ പഞ്ചായത്തും ഹൈക്കോടതിയും പാലം നിർമ്മാണം സ്റ്റേ ചെയ്‌തിട്ടുന്നെങ്കിലും എ.ഇയുടെ അനുവാദത്തോടെ പണി പുരോഗമിക്കവെയാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്നാണ് ഷിബു പറയുന്നത്. പാറശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |