കൊച്ചി: സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിക്ക് ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനം. മകളുടെ ദുരിതം അറിഞ്ഞെത്തിയ പിതാവിന്റെ കാൽ തല്ലിയൊടിച്ചു. എറണാകുളം പച്ചാളത്താണ് സംഭവം. ദുരനുഭവങ്ങളും പൊലീസിന്റെ വീഴ്ചയും യുവതി മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെ ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സൺ പീറ്റർ (31), പിതാവ് പീറ്റർ (58), മാതാവ് ജൂലി (52) എന്നിവർക്കെതിരെ ഗാർഹികപീഡന നിരോധന നിയമപ്രകാരം കേസെടുത്തു. സോഫ്റ്റ്‌വെയർ എൻജിനിയറായ ജിപ്‌സൺ ഒളിവിലാണ്.
പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിയായ ജോർജിന്റെ മകൾ ഡയാനയ്ക്കാണ് (31) വിവാഹം കഴിഞ്ഞ് മൂന്നാംനാൾ മുതൽ ക്രൂരപീഡനം അനുഭവിക്കേണ്ടിവന്നത്. ആശുപത്രിയിൽ കഴിയുന്ന ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്.
സ്ത്രീധനം ചോദിക്കാതെ കഴിഞ്ഞ ഏപ്രിലിലാണ് ജിപ്‌സൺ അദ്ധ്യാപികയായ ഡയാനയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എങ്കിലും 50 പവനിലേറെ സ്വർണാഭരണങ്ങൾ ഡയാനയുടെ കുടുംബം നൽകി. ഇത് പോരെന്ന് പറഞ്ഞായിരുന്നു പീഡനം. പലപ്പോഴും പട്ടിണിക്കിട്ടു. ഫോൺ പിടിച്ചുവാങ്ങി.
വിവാഹം നടത്തിയ വൈദികനോട് വിവരം പറഞ്ഞുവെങ്കിലും രണ്ടാം വിവാഹമാണെന്ന കാര്യം ഓർമ്മിപ്പിച്ച് നിരുത്സാഹപ്പെടുത്തിയെന്ന് പറയുന്നു. പീഡനം സഹിക്കവയ്യാതായതോടെ യുവതി 16ന് പൊലീസിന്റെ വനിതാസെല്ലിനെ സമീപിച്ചു. 22ന് കൗൺസലിംഗിന് ഹാജരാകാൻ നിർദ്ദേശിച്ചിരിക്കെയാണ് പച്ചാളത്തെ വീട്ടിൽ പിതാവ് ജോർജ് എത്തിയത്. ജിപ്‌സണും കുടുംബവും ചേർന്ന് ജോർജിനെ മർദ്ദിച്ച് അവശനാക്കി. നാട്ടുകാർ സമിതി രൂപീകരിച്ച് കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി.
അറസ്റ്റ്, പിന്നാലെ ജാമ്യം
പിതാവിനെ മർദ്ദിച്ചതായി കാട്ടി 18ന് യുവതി എറണാകുളം നോർത്ത് സ്റ്റേഷനിൽ നൽകിയ പരാതിയിൽ തൊട്ടടുത്ത ദിവസം തന്നെ ജിപ്‌സണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്നുതന്നെ ജാമ്യവും ലഭിച്ചു. കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.
'സ്ത്രീധനം പോരെന്നു പറഞ്ഞ് വിവാഹത്തിന്റെ മൂന്നാംനാൾ മുതൽ പീഡനം തുടങ്ങി. വിശപ്പ് സഹിക്കാനാകാതെ ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടിൽനിന്ന് പുറത്താക്കി. രാത്രി മുഴുവൻ വീടിന് പുറത്ത് കഴിയേണ്ടിവന്നു".
-ഡയാന
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |