കൊല്ലം: ഓട്ടോറിക്ഷയിൽ ലിഫ്റ്റ് കൊടുത്തില്ലെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥരായ ദമ്പതികളെയും മകനെയും വീട്ടിൽകയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. കുതിരപ്പന്തി വല്ലാറ്റൂർ വീട്ടിൽ ശ്രീകുമാറിനെയാണ് (43) കരുനാഗപ്പള്ളി അസി.കമ്മിഷണർ ഷൈനു തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ തഴവ കുതിരപ്പന്തി വടി മുക്കിന് സമീപം അഭിരാമിൽ മുരളീധരൻ (53), ഭാര്യ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ ലത (51), മകൻ അഭിറാം (16) എന്നിവരെയാണ് മർദ്ദിച്ചത്. മൂന്നപേരും കരുനാഗപ്പള്ളി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ എ.എസ്.ഐയായ മുരളീധരനും കുടുംബവും വവ്വക്കാവ് ജംഗ്ഷനിൽ നിന്ന് ആട്ടോയിൽ വീട്ടിലേക്ക് വരും വഴി മദ്യലഹരിയിൽ നിൽക്കുകയായിരുന്ന ശ്രീകുമാർ കൈകാണിച്ചിട്ട് ആട്ടോയിൽ കയറ്റാതിരുന്നതാണ് വീടുകയറി ആക്രമണത്തിന് കാരണമായത്.
വീട്ടിലെത്തിയ ശ്രീകുമാർ, മുരളീധരനെ ചവിട്ടിവീഴ്ത്തുകയും തടയാൻ ശ്രമിച്ച ലതയെയും വിദ്യാർത്ഥിയായ മകനെയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സി.വിനോദ്, എസ്.ഐമാരായ എൽ.നിയാസ്,അബ്ദുൽ സലാം, റോബി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത്, സജിമോൻ,അംജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പ് എസ്.ഐയെ മർദ്ദിച്ചകേസിലും പ്രതിയാണ്. നാട്ടിൽ സ്ഥിരം ആക്രമണം നടത്തുന്ന ശ്രീകുമാറിനെ ക്വട്ടേഷൻ സംഘം ഒരു വർഷം മുമ്പ് കാറിൽ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചിരുന്നു.അടുത്തകാലത്ത് വടിമുക്കെന്ന സ്ഥലത്ത് ഹോട്ടലുടമയുടെ മകനെ കത്തികാട്ടി വിരട്ടിയ സംഭവത്തിലും ഇയാൾക്കെതിരെ കേസ്സുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |