ആലപ്പുഴ: സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര പതിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങളുടെ ആഭരണങ്ങൾ കൈക്കലാക്കിയ ജുവലറി ഉടമ മുങ്ങി. ഹരിപ്പാട് മുതുകുളത്തിന് സമീപം പാണ്ഡവർകാവ് ജംഗ്ഷനിൽ ജവലറി നടത്തുന്ന മുതുകുളം വടക്ക് ആയില്യത്ത് ഉണ്ണിക്കൃഷ്ണനെ കണ്ടെത്താൻ കനകക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പിനിരകളായ 15 പേർ കൂടി ഇന്നലെ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയതോടെ കബളിപ്പിക്കലിന് ഇരയായവരുടെ എണ്ണം 20 ആയി. ഇവരിൽ നിന്ന് 60 പവനോളം സ്വർണം തട്ടിയെടുത്തതായാണ് വിവരം.വിവാഹ സ്വർണം വാഗ്ദാനം ചെയ്ത് വർഷങ്ങൾക്ക് മുമ്പ് ഇയാൾ പലരിൽ നിന്നായി വൻ തുക തട്ടിയെടുത്തതായും പരാതിയുണ്ട്. ഇത്തരത്തിൽ പലരിൽ നിന്ന് കടം വാങ്ങിയ ലക്ഷങ്ങൾ തിരികെ കൊടുത്തില്ലെന്നാണ് പരാതി.
അന്നത്തെ വിലയ്ക്ക് പിന്നീട് വിവാഹത്തിന് സ്വർണം നൽകാമെന്ന് പറഞ്ഞാണ് ഉണ്ണിക്കൃഷ്ണൻ മുമ്പ് പലരിൽ നിന്ന് പണം വാങ്ങിയത്. രണ്ട് വർഷം മുമ്പ് മാവേലിക്കര ഉളുന്തി സ്വദേശിയിൽ നിന്ന് 3.1 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് സ്വർണം വീട്ടിലെത്തിക്കാമെന്ന് അറിയിച്ചായിരുന്നു ഇത്. സെപ്റ്റംബർ എട്ടിന് വിവാഹം നടത്താൻ നിശ്ചയിച്ച ഇവർ വിവാഹത്തിന് ഉണ്ണിക്കൃഷ്ണനെ ക്ഷണിക്കാനെത്തിയപ്പോഴാണ് കടയും വീടും അടഞ്ഞു കിടക്കുന്നത് അറിഞ്ഞത്. കൂലിപ്പണിക്കാരായ കുടുംബാംഗങ്ങൾ വർഷങ്ങൾ ജോലി ചെയ്ത് സ്വരുക്കൂട്ടിയ പണമാണ് നഷ്ടമായത്. ഇത്തരത്തിൽ മറ്റു പലരും കബളിപ്പിക്കപ്പെട്ടെന്നാണ് വിവരം.
മുതുകുളം ചൂളത്തെരുവ് സ്വദേശി ഹാൾമാർക്ക് പതിക്കാൻ മാർച്ച് 12ന് നൽകിയ 4.5 പവൻ സ്വർണവും ഇയാൾ തിരികെ നൽകിയിട്ടില്ല. ജുവലറി അവസാനമായി തുറന്ന കഴിഞ്ഞ 16ന് ചെന്നപ്പോൾ സേട്ടിന് നൽകിയ സ്വർണം ഹാൾമാർക്ക് പതിച്ച് മറ്റൊരു ജുവലറിയിലാണ് എത്തിച്ചതെന്നും അവിടെ നിന്ന് വരുത്തി ഉടനെ നൽകുമെന്നുമായിരുന്നു മറുപടി. ഹാൾമാർക്ക് പതിക്കാൻ സ്വർണം നൽകിയ മിക്കവർക്കും സമാനമായ മറുപടിയാണ് ലഭിച്ചത്. സ്വർണം കൈപ്പറ്റിയതിന് മതിയായ രേഖ ഇയാൾ ആർക്കും നൽകിയിട്ടില്ല.
പകരം തുണ്ടു കടലാസിലെ കുറിപ്പാണ് നൽകിയത്. ചിലർക്ക് അതും കിട്ടിയില്ല. ജുവലറി ഉടമ ഇത്തരം തട്ടിപ്പ് നടത്തുന്നതായി കഴിഞ്ഞ 16നാണ് പൊലീസിന് വിവരം ലഭിച്ചത്. ഹാൾമാർക്ക് പതിച്ച് സ്വർണം തിരികെ ലഭിക്കാത്തതിന് രണ്ട് സ്ത്രീകൾ കടയിലെത്തി ബഹളം കൂട്ടുന്നതായി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സ്ത്രീകളോട് അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഒളിവിലായ ഉണ്ണിക്കൃഷ്ണന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എങ്കിലും സൈബർ സെൽ വഴി ആളെ കണ്ടെത്താൻ പൊലീസ് ശ്രമിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന ജുവലറി പൊലീസ് ഇന്നു തുറന്ന് പരിശോധിക്കും.
ജുവലറിക്ക് പൊലീസ് കാവലുണ്ട്. ഉണ്ണിക്കൃഷ്ണന്റെ വീട്ടിലുണ്ടായിരുന്ന മൂന്ന് കാറും മൂന്ന് മിനിബസുകളും ഇപ്പോൾ കാണാനില്ല. രണ്ട് വർഷം മുമ്പ് മുരിങ്ങച്ചിറയ്ക്ക് പടിഞ്ഞാറ് ഇയാൾ നിർമ്മിച്ച കൂറ്റൻ വീടും ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. ഇത് വിറ്റതായി പറയപ്പെടുന്നതിനാൽ സത്യം അറിയാൻ പൊലീസ് റവന്യൂ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ട്. നേരത്തേ ഹരിപ്പാട്ടെ ജുവലറിയിൽ ജീവനക്കാരനായിരുന്ന ഇയാൾ ആറുവർഷം മുമ്പാണ് പാണ്ഡവർകാവ് ജംഗ്ഷനിൽ സ്വന്തമായി കട തുടങ്ങിയത്. കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |