റെയ്ഡ് നടന്നത് പുലർച്ചെ
പാലക്കാട്: വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥർ അനധികൃതമായി പിരിച്ചെടുത്ത 1,71, 975 രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രി 10 മുതൽ ചെക്ക് പോസ്റ്റും പരിസരവും നിരീക്ഷിച്ച ശേഷം ഇന്ന് പുലർച്ചെ നാലിന് നടത്തിയ മിന്നൽ പരിശോധനയിലാണ് വൻതുക കണ്ടെടുത്തത്. കോയമ്പത്തൂരിൽ നിന്നും ബോട്ടിൽ കയറ്റിവന്ന മുരുകൻതുണൈ എന്ന കണ്ടെയ്നർ പാർക്ക് ചെയ്ത് ഡ്രൈവർ മോഹനസുന്ദരം റെക്കാഡുകളുമായി ചെക്ക് പോസ്റ്റിലെത്തി പണം അടങ്ങിയ കവറുകൾ കൈമാറുന്നതിനിടെയായിരുന്നു വിജിലൻസ് സംഘമെത്തിയത്. മോഹനസുന്ദരം ഉദ്യോഗസ്ഥരുടെ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
24 മണിക്കൂറിനിടെ സർക്കാർ വവരുമാനം 2,50,250 രൂപയായിരുന്നെങ്കിൽ ഉദ്യോഗസ്ഥർ ആറ് മണിക്കൂർ കൊണ്ടാണ് 1.70 ലക്ഷം പിരിച്ചെടുത്തത്. എം.വി.ഐ ടി.എം. ഷാജി, എ.എം.വി.മാരായ അരുൺകുമാർ, ജോസഫ് റോഡ്രിഗസ്, ഷബീറലി, ഒ.എ. റിഷാദ് എന്നീ ഉദ്യോഗസ്ഥർക്കാണ് ഈസമയം ആർ.ടി.ഒ ചെക്ക് പോസ്റ്റിന്റെ ചുമതലയുണ്ടായിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ മേൽനടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നിർദ്ദേശാനുസരണം അഗളി ഐ.ടി.ഡി.പി എക്സിക്യൂട്ടിവ് എൻജിനിയർ
കെ.എ. സാബു, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരായ എസ്.ഐ. ബി. സുരേന്ദ്രൻ, എ.എസ്.ഐമാരായ മനോജ് കുമാർ, മുഹമ്മദ് സലീം, സീനിയർ സി.പി.ഒമാരായ സലേഷ്, രമേഷ്, സി.പി.ഒമാരായ പ്രമോദ്, സന്തോഷ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |