ആലപ്പുഴ: ഭാര്യയ്ക്കൊപ്പം ഭാര്യാസഹോദരിയെയും മനസിൽ കുടിയിരുത്തുകയും ഇംഗിതത്തിന് വഴങ്ങാതെ വന്നപ്പോൾ കൊലപ്പെടുത്തുകയും ചെയ്ത കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷ് (ഉണ്ണി- 40) നാട്ടിൽ നിസാരക്കാരനല്ല. ഒളിഞ്ഞുനോട്ടത്തിൽ നാട്ടിൽ കുപ്രസിദ്ധനായിരുന്ന രതീഷിന്റെ മനോവൈകല്യങ്ങളിലും ക്രിമിനൽ ചിന്താഗതിയിലും വിവാഹശേഷവും മാറ്റം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഭാര്യയുടെ സഹോദരിയായ കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസ്- സുവർണ ദമ്പതികളുടെ ഇളയമകളായ ഹരികൃഷ്ണയെ (25) കൊലപ്പെടുത്തിയശേഷം നടത്തിയ മാനഭംഗം. പത്താംക്ളാസ് കഴിഞ്ഞ് നാട്ടിൽ ചുറ്റിത്തിരിഞ്ഞ രതീഷ്, വാഹനങ്ങളുടെ പാച്ച് വാർക്കും സ്പ്രേ പെയിന്റിംഗ് ജോലികളും പഠിക്കാനാണ് താൽപ്പര്യപ്പെട്ടത്. ഇക്കാലത്ത് നാട്ടിൽ സ്ഥിരം പ്രശ്നക്കാരനായിരുന്നു ഇയാൾ. സ്ത്രീകൾ തനിച്ച് താമസിക്കുന്ന വീടുകളിലെത്തി കുളിപ്പുരകളിലും കിടപ്പുമുറികളും ഒളിഞ്ഞുനോട്ടവും സ്ത്രീകളെയും പെൺകുട്ടികളെയും ശല്യപ്പെടുത്തലുമൊക്കെയായി നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ. പിന്നീട് മൂന്നുവർഷത്തോളം ഗൾഫിൽ ജോലിനോക്കി നാട്ടിൽ വന്നശേഷമാണ് നഴ്സിംഗ് കഴിഞ്ഞ് നിൽക്കുകയായിരുന്ന നീതുവിന്റെ വീട്ടിൽ വിവാഹാലോചനയുമായെത്തിയത്.
വിവാഹം കഴിഞ്ഞ് വീണ്ടും രതീഷ് ഗൾഫിലേക്ക് മടങ്ങിയെങ്കിലും രണ്ടുവർഷം പൂർത്തിയാകും മുമ്പേ തിരികെപോന്നു. പിന്നീടാണ് നാട്ടിലെ വർക്ക്ഷോപ്പുകളിൽ ജോലിക്ക് പോയിത്തുടങ്ങിയത്. ഗൾഫ് ജീവിതത്തിൽ നിന്നുണ്ടായ തുച്ഛമായ സമ്പാദ്യത്തിനൊപ്പം നീതുവിന്റെ വീട്ടിൽ നിന്ന് ലഭിച്ച സ്ത്രീധന പണവും ചേർത്താണ് ഇവർ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത്.
ചീന്തിയെറിഞ്ഞത്
കുടുംബത്തിന്റെ സ്വപ്നം
ഏറെ പ്രതീക്ഷകളോടെ രണ്ട് പെൺമക്കളെ പഠിപ്പിച്ച് നല്ലനിലയിലാക്കിയ മാതാപിതാക്കളുടെ സ്വപ്നങ്ങളാണ് രതീഷിന്റെ കൊടുംക്രൂരതയിൽ തകർന്നത്. ഹരികൃഷ്ണയുടെ ചേച്ചി നീതുവിന് സമാനതകളില്ലാത്ത ദുഃഖമാണ് ഭർത്താവ് രതീഷ് സമ്മാനിച്ചത്. സഹോദരിയുടെ കൊലപാതകിയായി ഭർത്താവ് മാറുമെന്ന് അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല. രണ്ട് കുട്ടികളും ഉൾക്കൊള്ളുന്ന കുടുംബം പോറ്റാനായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സ് ജോലി നോക്കുകയായിരുന്നു നീതു. അവർ ജോലിക്കുപോയ രാത്രിയാണ് സ്വന്തം വീട് ഭർത്താവ് കൊലക്കളമാക്കിയത്. മാതാപിതാക്കൾ കൂലിപ്പണിയെടുത്താണ് നീതുവിനെയും ഹരികൃഷ്ണയെയും വളർത്തിയതും പഠിപ്പിച്ചതും. നിർമ്മാണത്തൊഴിലാളിയായിരുന്ന അച്ഛൻ ഉല്ലാസ് കുറേക്കാലമായി അസുഖം കാരണം പണിയെടുക്കാനാകാത്ത അവസ്ഥയിലാണ്. തയ്യൽ തൊഴിലാളിയാണ് അമ്മ സുവർണ. ഹരികൃഷ്ണയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായി താൽക്കാലിക ജോലി ലഭിച്ചത് കുടുംബത്തിന് അനുഗ്രഹമായി. അദ്ധ്വാനിച്ച് മിച്ചം വച്ചിരുന്ന പണം വിനിയോഗിച്ചാണ് മൂത്തമകളുടെ വിവാഹം നടത്തിയത്. ഹരികൃഷ്ണയെയും നല്ലനിലയിൽ വിവാഹം ചെയ്ത് അയക്കണമെന്ന ചിന്തയിലായിരുന്നു അച്ഛനമ്മമാർ. വിവാഹപ്രായമെത്തിയതോടെയാണ് ഹരികൃഷ്ണയിൽ രതീഷിന്റെ കഴുകൻ കണ്ണുകൾ വീണത്. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് ഹരികൃഷ്ണയെ വിളിക്കാൻ പോകുകയും ചിലപ്പോൾ രാവിലെ കൊണ്ടുവിടുകയും ചെയ്തിരുന്ന രതീഷിന്റെ ഉള്ളിൽ ദുഷ്ചിന്ത ഒളിഞ്ഞിരിക്കുന്ന കാര്യം നീതുവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല.
അരുതാത്ത അടുപ്പം വിനയായി
രതീഷ് സംഭവദിവസം ഹരികൃഷ്ണയെ ചേർത്തല തങ്കിക്കവലയിലെ ബസ് സ്റ്റോപ്പിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന ബൈക്കിൽ കയറ്റിയത് മുതൽ ഇതേപ്പറ്റിയായിരുന്നു ചോദ്യം മുഴുവൻ. രതീഷിനെ തനിക്ക് ആ നിലയിൽ കാണാനാകില്ലെന്നും തനിക്ക് അയാളുമായി അടുപ്പമുണ്ടെന്നും സമ്മതിച്ച ഹരികൃഷ്ണയെ യാത്രയ്ക്കിടെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ബൈക്കിൽ നിന്ന് ചാടുമെന്ന് ഹരികൃഷ്ണ ഭീഷണിപ്പെടുത്തിയെങ്കിലും വീട്ടിലിരുന്ന് ഇതേപ്പറ്റി സംസാരിക്കാമെന്ന് പറഞ്ഞാണ് കൊലപാതകം നടന്ന വീട്ടിലേക്ക് രതീഷ് എത്തിയത്. ഹരികൃഷ്ണ തന്റെ നിലപാടിൽ ഉറച്ചുനിന്നത് രതീഷിന് സഹിക്കാനായില്ല. കൈചുരുട്ടി അവളുടെ മുഖത്ത് ഇടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതോടെ അവൾ ബോധരഹിതയായി. ബോധം നഷ്ടപ്പെട്ട ഹരികൃഷ്ണയെ മാനഭംഗത്തിനിരയാക്കി. തുടർന്ന് മൃതദേഹം കുഴിച്ചുമൂടാനായിരുന്നു രതീഷിന്റെ നീക്കം. മൃതദേഹത്തെ മുറ്റത്തേക്ക് വലിച്ചിഴച്ചെങ്കിലും മഴകാരണം നടന്നില്ല. തുടർന്ന് വീണ്ടും വീട്ടിനുള്ളിലെത്തിച്ച ശേഷം ഇയാൾ മുങ്ങുകയായിരുന്നു.
ജോലി കഴിഞ്ഞ് ഹരികൃഷ്ണ വീട്ടിലെത്താതിരിക്കുകയും അവളെ ബസ് സ്റ്റോപ്പിൽ നിന്ന് കൂട്ടിക്കൊണ്ടുവരാറുണ്ടായിരുന്ന രതീഷിന്റെ മറുപടിയിലെ വൈരുദ്ധ്യവും കാരണം ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഗൂഢാലോചനയും ആസൂത്രണവുമുൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യാനും രതീഷിനെ വരും ദിവസങ്ങളിൽ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |