പുനലൂർ: വൃദ്ധ ദമ്പതികൾ താത്കാലികമായി താമസിച്ചിരുന്ന വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ ഇരുവരെയും മർദ്ദിച്ച് 10 പവനും 20,000 രൂപയും കവർന്നു. തിരുവനന്തപുരം പി.ടി.പി നഗർ സ്വദേശികളായ റിട്ട.എൻജിനീയർ ബി.രവീന്ദ്രൻ നായർ (76), ഭാര്യ ഗിരിജകുമാരി (70) എന്നിവർ താമസിച്ചിരുന്ന, ആര്യങ്കാവിന് സമീപത്തെ രാജകൂപ്പിലെ വീട്ടിലാണ് കവർച്ച നടന്നത്. രവീന്ദ്രൻ നായരുടെ കൈക്ക് പരിക്കേറ്റു.
28ന് രാത്രി എട്ടോടെയായിരുന്നു സംഭവം. ഗിരിജകുമാരിയുടെ ദേഹത്തുണ്ടായിരുന്ന മാലയും വളയും കമ്മലുമാണ് കവർന്നത്. അക്രമികൾ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പഴ്സിലിരുന്ന 20,000 രൂപകൂടി എടുത്തുനൽകിയെന്ന് തെന്മല എസ്.ഐ ഡി.ജെ.ശാലും അറിയിച്ചു. രാജാകൂപ്പിൽ വാങ്ങിയ കൃഷിസ്ഥലത്ത്, കൃഷിക്കാര്യങ്ങൾ നോക്കാനാണ് താത്കാലിക വീടുണ്ടാക്കിയത്.
വീടിനുപിന്നിൽ കൂടിയാണ് കവർച്ച സംഘം ഉള്ളിൽ കടന്നത്. ചികിത്സ തേടിയ ശേഷം ഇന്നലെ തെന്മല പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തേക്കു മടങ്ങി. പുനലൂർ ഡിവൈഎസ്.പി അനിൽദാസ്, സി.ഐ ജി.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നലെ സന്ധ്യയോടെ രാജാകൂപ്പിൽ എത്തി വീട്ടിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കൂറിച്ച് വിവരം ലഭിച്ചില്ല. ഇന്ന് ഫിംഗർ പ്രിന്റ് വിദഗ്ദ്ധരെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |