കൊല്ലം: ആയൂരിൽ ലോറിഡ്രൈവറെ കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി ഇത്തിക്കര കല്ലുവിള വീട്ടിൽ അഖിലിനെ (20) പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിലെ മറ്രൊരുപ്രതിയായ ഇത്തിക്കര വയലിൽ പുത്തൻവീട്ടിൽ സുധിനെ (19) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിലുൾപ്പെട്ട മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്. തമിഴ്നാട്ടിലേക്ക് കടന്ന ഇവരെക്കുറിച്ചു വ്യക്തമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കവർച്ചാസംഘത്തിൽപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
22ന് പുലർച്ചെ ഒന്നിന് ആയൂർ –അഞ്ചൽ റോഡിൽ കളപ്പില വളവ് ഭാഗത്താണ് ലോറിഡ്രൈവർ അജയൻപിള്ള (64) കുത്തേറ്റ് മരിച്ചത്. കഞ്ചാവ് വാങ്ങാനുള്ള പണത്തിന് മൊബൈലും പണവും കവരാനാണ് സംഘം ലോറിയിൽ കയറിയത്. ചെറുത്ത അജയൻപിള്ളയെ അഖിൽ കുത്തുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികൾ ഉണർന്ന് വെളിച്ചം തെളിച്ചതോടെ സംഘം രക്ഷപ്പെട്ടു. ഇതുകാരണം കവർച്ചനടന്നില്ല. കുത്താൻ ഉപയോഗിച്ച കത്തി അഖിലിന്റെ വീട്ടിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി.
കല്ലമ്പലത്തെ ബൈക്ക് മോഷണം, ഇരവിപുരം, കൊട്ടിയം, ചാത്തന്നൂർ മേഖലകളിലെ അടിപിടി, കഞ്ചാവ് കേസുകൾ എന്നിവയിൽ പ്രതിയാണ് അഖിൽ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |