ചങ്ങരംകുളം: കോഴിക്കടയിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പൊലീസിനെ വട്ടംകറക്കി. ശനിയാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പ്രവർത്തിക്കുന്ന കോഴിക്കടയിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാതന്റെ ഫോൺ സന്ദേശം ലഭിച്ചത്. ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി ജീവനക്കാരെ പുറത്തിറക്കി തിരച്ചിൽ തുടങ്ങി. സംഭവം എന്താണെന്നറിയാതെ പകച്ചുനിന്ന ജീവനക്കാരും ഏറെ നേരം ആശങ്കയിലായി. കെട്ടിടം മുഴുവൻ പരിശോധന നടത്തിയ പൊലീസിന് ബോംബ് കണ്ടെത്താനായില്ല. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചങ്ങരംകുളം ചിയ്യാനൂർ സ്വദേശിയായ മാനസികാസ്വസ്ഥതയുള്ള ആളാണ് സ്റ്റേഷനിൽ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തതോടെ മറ്റൊരു നമ്പറിൽ നിന്ന് വിളിച്ച് തന്നോട് ബോംബ് വച്ച കാര്യം അറിയിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച മറുപടി. ഇയാൾ നൽകിയ നമ്പർ പരിശോധിച്ചതോടെ ഇത് ഒരു ജനപ്രതിനിധിയുടെ നമ്പർ ആണെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്ന പ്രദേശത്തെ ജനപ്രതിനിധി ഇദ്ദേഹത്തിന്റെ കോൾ ബ്ളോക്ക് ചെയ്തിരുന്നതായും അവരോടുള്ള വൈരാഗ്യം തീർക്കാൻ ഇയാൾ മെനഞ്ഞെടുത്തതാണ് കോഴിക്കടയിലെ ബോംബ് കഥയെന്നും പൊലീസ് കണ്ടെത്തി. ബോബ്കഥ പോലീസിനെ മാത്രമല്ല കോഴിക്കടയിലെ ജീവനക്കാരെയും പ്രദേശവാസികളെയും മണിക്കൂറുകളോളം ആശങ്കയിലാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |