വിഗ്രഹ മോഷണമടക്കം പതിനഞ്ചോളം കേസുകളിൽ പിടികിട്ടാപ്പുള്ളി
കാസർകോട്: ഹൊസങ്കടിയിൽ രാജധാനി ജുവലറിയിൽ കവർച്ച നടത്തിയ മുഖ്യപ്രതിയും ഏഴംഗ സംഘത്തിലെ ഏക മലയാളിയുമായ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ കെ.പി. സത്യേഷ് എന്ന കിരൺ (35) നിരവധി ക്രിമിനൽ, മോഷണക്കേസുകളിലെ പ്രതി. ജൂലായ് 26 ന് പുലർച്ചെ രണ്ട് മണിയോടെ ഇന്നോവ കാറിൽ കവർച്ചയ്ക്ക് എത്തിയ സംഘത്തിന് ജുവലറിക്കുള്ളിൽ കയറാൻ കഴിയാതിരുന്നപ്പോഴാണ് സെക്യൂരിറ്റി അബ്ദുള്ളയെ കെട്ടിയിടാൻ പദ്ധതിയിട്ടത്. അതിന് മുമ്പ് ജുവലറിയുടെ ചുമര് തുരക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അകത്ത് കയറാൻ തടസമായി ഉണ്ടായിരുന്ന സെക്യൂരിറ്റിയെ തലയ്ക്കടിച്ച ശേഷമാണ് കസേരയിൽ കെട്ടിയിട്ട് പിറകിലേക്ക് തള്ളിയത്. അബ്ദുള്ള സംഘത്തോട് ബലംപിടിച്ചപ്പോൾ മലയാളത്തിൽ ഒരാൾ അസഭ്യം വിളിച്ചിരുന്നു. തൃശൂർ ഭാഷയിലാണ് അത് വിളിച്ചതെന്ന് മനസിലാക്കിയ അബ്ദുള്ള മൊഴിയെടുക്കുമ്പോൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതാണ് കുപ്രസിദ്ധ കവർച്ചക്കാരനായ സത്യേഷിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
തുടർന്ന് തൃശൂർ ഭാഷ സംസാരിക്കുന്ന മുഴുവൻ കവർച്ചക്കാരുടെയും ക്രിമിനൽ പട്ടിക എടുത്ത് പരിശോധിച്ച ക്രൈം സ്ക്വാഡ് ഇവരിൽ പലരുടെയും പിന്നാലെ പോയി. കർണാടക സംഘത്തിന്റെ കൂടെ ചേർന്ന് മുമ്പ് കളവ് നടത്തുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സത്യേഷ് കുടുങ്ങിയത്. ഭവനഭേദനം, അമ്പലക്കവർച്ച, വിഗ്രഹ മോഷണം, വാഹന മോഷണം, റബർ ഷീറ്റ് മോഷണം തുടങ്ങി ഇയാളുടെ പട്ടിക വലുതാണ്. കേരളത്തിൽ നിരവധി പൊലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കവർച്ചാ കേസുകളിൽ പ്രതിയായിട്ടുള്ള കിരൺ കോടതിയിൽ ഹാജരാകാത്തതിനാൽ മിക്കവാറും കേസുകളിലും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടയാളാണ്. ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു കിരണിന്റെ ഓപ്പറേഷൻ മുഴുവൻ. ഹൊസങ്കടി കവർച്ചയ്ക്ക് ശേഷം വേർപിരിഞ്ഞ സംഘം മംഗളൂരുവിൽ ഒത്തുകൂടി ബംഗളുരുവിൽ എത്തുകയും പൊലീസ് അടുത്തെത്തി എന്ന് മണത്തറിഞ്ഞ യുവാവ് തമിഴ്നാട്ടിലേക്ക് മുങ്ങുകയുമാണ് ചെയ്തത്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ഇയാളെ സഹായിക്കാൻ കവർച്ചാ സംഘങ്ങളുടെ നിര തന്നെയുണ്ട്.
എല്ലാ പ്രൊഫഷണൽ സംഘത്തിന്റെയും ഉറ്റചങ്ങാതിയാണ് അതിമിടുക്കനായ ഈ മോഷ്ടാവ്. അതിസമർത്ഥമായി കവർച്ച നടത്തുകയും ഒളിത്താവളത്തിലേക്ക് മുങ്ങുകയും ചെയ്യുന്നതിൽ അസാമാന്യമായ വൈദഗ്ദ്ധ്യം തെളിയിച്ച കുറ്റവാളിയാണ് സത്യേഷ് എന്ന് പൊലീസ് പറഞ്ഞു.
കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഇപ്പോഴും വലയ്ക്ക് പുറത്തു തന്നെയാണ്. മംഗളൂരു ഫറങ്കിപേട്ടയിലെ മുഹമ്മദ് ഗൗസ്, സൂറത്കലിലെ ഇംറാൻ എന്നിവരാണ് മുഖ്യ പ്രതികളെന്ന് സിറ്റി പൊലീസ് കമീഷണർ എൻ. ശശികുമാർ പറഞ്ഞു. ഉള്ളാൾ പൊലീസ് സബ് ഇൻസ്പെക്ടർ ടി.ആർ. പ്രദീപിനേയും മൂന്ന് പൊലീസുകാരേയും വധിക്കാൻ ശ്രമിച്ചുവെന്ന കേസും കവർച്ച സംഘത്തിനെതിരെ ചുമത്തിയിട്ടുണ്ട്. ഉള്ളാൾ പൊലീസ് നടത്തിയ സാഹസിക നീക്കങ്ങളിലൂടെ പിടികൂടിയ 7.5 കിലോഗ്രാം വെള്ളി ആഭരണങ്ങളും 1.90 ലക്ഷം രൂപയുൾപ്പടെയുള്ള തൊണ്ടിമുതലുകളും മഞ്ചേശ്വരം പൊലീസിന് കൈമാറിയിരുന്നു. തലപ്പാടിക്കടുത്തെ കെ.സി.റോഡ് ജംഗ്ഷനിൽ പൊലീസ് തടഞ്ഞപ്പോൾ മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസിനെ അക്രമിച്ച സംഘം കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ എസ്.ഐ ചികിത്സയിലാണ്. കവർച്ച നടത്തുന്നതിന് മുമ്പ് രണ്ട് തവണ പ്രതികൾ ഹൊസങ്കടിയിലെ രാജധാനി ജുവലറി പരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു. പിടിയിലായ പ്രതി കിരണിനെ ജുവലറി പരിസരത്ത് നിരവധിത്തവണ കണ്ടതായി ഓർക്കുന്നുവെന്ന് ഉടമ കെ.എം. അഷ്റഫ് പറഞ്ഞു. സംഘത്തലവൻ ബണ്ട് വാൾ സ്വദേശിയുടെ പക്കലാണ് കൊള്ളമുതലിൽ ബാക്കിയുള്ളതെന്നാണ് പൊലീസ് കരുതുന്നത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവിന്റെ മേൽനോട്ടത്തിൽ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്പെക്ടർ എ. സന്തോഷ് കുമാർ, ക്രൈം സ്ക്വാഡ് എസ്.ഐമാരായ സി.കെ ബാലകൃഷ്ണൻ, കെ.വി. നാരായണൻ നായർ. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ഒളിസങ്കേതത്തിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ ഉദിനൂർ, സി.പി.ഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, എസ്. ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ഡ്രൈവർ പ്രവീൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |