തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് കുറ്റപത്രവും മൊഴിപ്പകർപ്പും കണ്ടെത്തലും ഉൾപ്പെടെയുള്ളവിശദ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചു. പണം കടത്തിയതിൽ അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ ഇ.ഡിയും ആദായനികുതിവകുപ്പും അന്വേഷിക്കണം. തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ചതാണെന്ന് മൊഴിയും കണ്ടെത്തലും ഉള്ളതിനാൽ അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിലും ആവശ്യപ്പെടുന്നു. മൂന്ന് ഏജൻസികൾക്കായും പ്രത്യേകം റിപ്പോർട്ടുകളാണ് തയ്യാറാക്കിയത്.
ഇത് രണ്ടാമത്തെ തവണയാണ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന് ആദ്യമാണ്. കൊടകര കുഴൽപ്പണക്കേസിലെ സാമ്പത്തിക കുറ്റകൃത്യം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി കൊണ്ടുവന്ന പണമാണ് കൊടകരയിൽ നഷ്ടപ്പെട്ടതെന്നും തിരഞ്ഞെടുപ്പിന് ബി.ജെ.പിയെത്തിച്ചത് ഹവാല പണമാണെന്നും റിപ്പോർട്ട് പറയുന്നു. സേലത്തിനടുത്ത് കൊങ്കണാപുരത്തെ കുഴൽപ്പണക്കവർച്ചയും അന്വേഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ ലോക് താന്ത്രിക് ജനതാദൾ സലീംമടവൂരും തൃശൂരിലെ പൊതുപ്രവർത്തകൻ ടി.എൻ. മുകുന്ദനും കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇത് സംബന്ധിച്ച് പരിശോധിക്കുകയാണെന്നായിരുന്നു കേന്ദ്രഏജൻസിയുടെ മറുപടി. എന്നാൽ അന്വേഷണ സംഘത്തിൽ നിന്നും ഇതുവരെയും വിശദാംശങ്ങളൊന്നും ശേഖരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മിഷനുള്ള റിപ്പോർട്ട് ഇങ്ങനെ
നിയമസഭാ തിരഞ്ഞെടുപ്പിൽ 41.4 കോടിയോളം ചെലവഴിച്ചു
പണം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം
പണം ചെലവഴിച്ചതിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശം ലംഘിച്ചു
കോന്നിയിൽ പഞ്ചായത്തംഗങ്ങൾക്ക് 10,000 -20,000 രൂപ വരെ വിതരണം ചെയ്തെന്ന് ധർമ്മരാജന്റെ മൊഴി.
പണം കൊണ്ടുവന്നത് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ അഞ്ച് വരെ
9 ജില്ലകളിൽ ബി.ജെ.പി നേതാക്കൾക്ക് പണം കൈമാറി
ബംഗളൂരുവിലെ ബി.ജെപി കേന്ദ്രത്തിൽ നിന്ന് പണമെത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |